ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങിമരിച്ച ജോയിയുടെ അമ്മയ്ക്ക് നഷ്ടപരിഹാരമായി 13 ലക്ഷം നല്‍കി റെയില്‍വേ

നഷ്ടപരിഹാരം വാങ്ങുന്നതിനിടെ വിതുമ്പിയ ജോയിയുടെ അമ്മയെ ജില്ലാ ജഡ്ജി ആശ്വസിപ്പിക്കുന്നു | Photo: Mathrubhumi
നഷ്ടപരിഹാരം വാങ്ങുന്നതിനിടെ വിതുമ്പിയ ജോയിയുടെ അമ്മയെ ജില്ലാ ജഡ്ജി ആശ്വസിപ്പിക്കുന്നു | Photo: Mathrubhumi

നെയ്യാറ്റിന്‍കര: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങി മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് 13.23 ലക്ഷം രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കി. ജോയിയുടെ അമ്മ മെല്‍ഗി ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലില്‍ നല്‍കിയ പരാതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് റെയില്‍വേ നഷ്ടപരിഹാരം കെട്ടിവെച്ചത്. റെയില്‍വേ കെട്ടിവെച്ച തുക ട്രിബ്യൂണല്‍ ജില്ലാ ജഡ്ജി സ്മിതാ ജാക്സണ്‍ മാരായമുട്ടം വടകരയിലെ വീട്ടിലെത്തി അമ്മ മെല്‍ഗിക്ക് നല്‍കി.

2024 ജൂലായ് 13-നാണ് ആമയിഴഞ്ചാന്‍ തോടിലെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന് സമീപത്തെ മാലിന്യം നീക്കുന്നതിനിടെ മാരായമുട്ടം, വടകര, മലഞ്ചരിവ് വീട്ടില്‍ ജോയി (47) മുങ്ങിമരിച്ചത്. അവിവാഹിതനായ ജോയിയുടെ അമ്മയും സഹോദരങ്ങളും 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. വിചാരണ പൂര്‍ത്തിയായതിനു ശേഷമേ നഷ്ടപരിഹാര തുക പൂര്‍ണമായും കൈമാറൂ.

സ്ഥിരനിക്ഷേപത്തിന്റെ പ്രതിമാസപലിശ അമ്മ മെല്‍ഗിക്ക് പിന്‍വലിച്ച് വിനിയോഗിക്കാം. അഭിഭാഷകരായ ഷഫീക് കുറുപുഴ, ജലീല്‍ മുഹമ്മദ് എന്നിവരും പാസ്റ്റര്‍ സാംരാജും സന്നിഹിതരായി.

Content Highlights: railways pays rs 13 lakh as compensation to joys mother who drowned in amayizhanchan canal