തദ്ദേശതിരഞ്ഞെടുപ്പിൽ 200 സീറ്റും 20 പഞ്ചായത്തുമെന്ന് വാഗ്ദാനംചെയ്തു; അൻവർ വഞ്ചിച്ചെന്ന് തൃണമൂൽ

#സുരേഷ് മോഹന്‍
പി.വി.അന്‍വര്‍ (ഫയല്‍) |ഫോട്ടോ:മാതൃഭൂമി
പി.വി.അന്‍വര്‍ (ഫയല്‍) |ഫോട്ടോ:മാതൃഭൂമി

നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവരാനിരിക്കേ തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയുണ്ടാക്കുമെന്ന പി.വി. അൻവറിന്റെ പ്രഖ്യാപനം എന്തെങ്കിലും ഓളമുണ്ടാക്കുമോയെന്നു നിരീക്ഷിക്കുകയാണ് രാഷ്ട്രീയപ്പാർട്ടികൾ. തൃണമൂലിന്റെ ബാനറിൽ യു.ഡി.എഫിന്റെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച അൻവർ സ്വന്തം അജൻഡ നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ 200 സീറ്റും 20 ഗ്രാമപ്പഞ്ചായത്തും ടി.എം.സി.ക്ക് നേടിത്തരുമെന്നു പ്രഖ്യാപിച്ച അൻവർ ദേശീയ നേതൃത്വത്തെ വഞ്ചിക്കുകയായിരുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ സി.ജി. ഉണ്ണി കുറ്റപ്പെടുത്തി.

മേയ് 15-ന് മുൻപ് പാർട്ടിയെന്നാണ് അൻവർ പ്രഖ്യാപിച്ചിട്ടുള്ളത്. യു.ഡി.എഫ്. വിട്ടശേഷം രണ്ടു പാർട്ടികളിൽ ചേർന്ന അൻവർ ആദ്യമായാണ് പുതിയ പാർട്ടിയുണ്ടാക്കാൻ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതൃത്വം സഹായിച്ചില്ലെന്നും കോൺഗ്രസുമായി സഹകരിക്കുന്നതിൽ നേതൃത്വത്തിന് താത്പര്യമില്ലെന്നുമാണ് പാർട്ടി വിടാൻ കാരണമായി അൻവർ പറയുന്നത്.

അൻവറിന്റെ രാഷ്ട്രീയചരിത്രം പരിശോധിച്ചാൽ കോൺഗ്രസിനുള്ളിൽത്തന്നെ പല ഗ്രൂപ്പുകളിൽ നിന്ന അൻവറിനെ കാണാം.

ഐ ഗ്രൂപ്പുകാരനായിരുന്ന അൻവർ പിന്നീട് വയലാർ രവിയുടെയും കെ. സുധാകരന്റെയുമൊപ്പം കോൺഗ്രസിലെ നാലാം ഗ്രൂപ്പുകാരനായി. കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി. രൂപവത്കരിച്ചപ്പോൾ അൻവർ ഡി.ഐ.സി.യിലായി. പിന്നീട് അൻവറിനെ കാണുന്നത് ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നതാണ്.

കന്നി അങ്കത്തിൽ പി.കെ. ബഷീറിനോട് പരാജയപ്പെട്ടെങ്കിലും 48,000 വോട്ടുമായി രണ്ടാംസ്ഥാനത്തെത്തി. 2014-ൽ വയനാട്ടിൽനിന്ന് സ്വതന്ത്രനായി പാർലമെന്റിലേക്കു മത്സരിച്ച് 36,000-ത്തോളം വോട്ടുകൾ നേടി. 2016-ൽ എൽ.ഡി.എഫ്. സ്വതന്ത്രനായി നിലമ്പൂരിൽനിന്ന് കന്നി വിജയം. 2021-ലും വിജയം ആവർത്തിച്ചു.

2024 അവസാനത്തോടെ പിണറായി വിരുദ്ധനായി എൽ.ഡി.എഫ്. വിട്ടു. പിന്നെ ഡി.എം.കെ.യായി. ഡി.എം.കെ.യിലൂടെ യു.ഡി.എഫിൽ എത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ തൃണമൂലിലേക്ക് ചേക്കേറി. തൃണമൂലിനെ അസോസിയേറ്റ് ഘടകകക്ഷിയാക്കിയ യു.ഡി.എഫ്. അൻവറിന് ബേപ്പൂർ സീറ്റും നൽകി. ഫലംവരും മുൻപേയാണ് അടുത്ത ചുവടുമാറ്റം.

Content Highlights: PV Anvar announces plans to form a new political party before May 2026., Trinamool Congress leadership accuses Anvar of betrayal and personal agenda., Analysis of Anvar's shifting political history from Congress to LDF and TMC., Impact of Anvar's independent political maneuvers on the 2026 election landscape.