നടിയെ ആക്രമിച്ച കേസ്: ഫോറൻസിക് വിദഗ്ധരെ വിസ്തരിക്കാൻ അനുമതിക്കായി പള്‍സർ സുനി സുപ്രീംകോടതിയിൽ

പള്‍സര്‍ സുനി (ഫയല്‍ ചിത്രം)
പള്‍സര്‍ സുനി (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളായ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വിസ്തരിക്കാന്‍ അനുമതി തേടി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ 112, 183 സാക്ഷികളെ തിരിച്ച് വിളിച്ച് വിസ്തരിക്കാന്‍ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ തിരിച്ച് വിളിച്ച് വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം. ഈ കേസില്‍ തന്നെ സംബന്ധിച്ചെടുത്തോളം നിര്‍ണ്ണായകമാണ് ഈ സാക്ഷികള്‍. ഇവരെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം. അഭിഭാഷകന്‍ ശ്രീറാം പറക്കാട് ആണ് പള്‍സര്‍ സുനിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

പള്‍സര്‍ സുനിയുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും, വിചാരണ കോടതിയും തള്ളിയിരുന്നു. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Content Highlights: Pulsar Suni, Actress Assault Case, forensic experts, Supreme Court