പിഎം ശ്രീ; വെട്ടിലായി ലീഗ്, UDFൽ ചർച്ച നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, 'വാർത്ത നൂറുശതമാനം കളവ്'

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും| ഫോട്ടോ:മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും| ഫോട്ടോ:മാതൃഭൂമി

മലപ്പുറം: പിഎം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അന്തിമ തീരുമാനം എടുക്കേണ്ടത് മന്ത്രിസഭാ ഉപസമിതിയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവീനർ മറുപടി പറഞ്ഞത്, മാധ്യമങ്ങൾ ചോദ്യം ചോദിച്ച് കുടുക്കിയതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പിഎം ശ്രീ പദ്ധതിയുമായി മുമ്പോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ യുഡിഎഫ് യോഗത്തിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച നടന്നിട്ടില്ലെന്നും വിഷയത്തിൽ തങ്ങളെല്ലാവർക്കും ഒറ്റ അഭിപ്രായമാണെന്നും കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു.

'പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പിട്ടതാണ്. അതിൽ നിന്ന് പിന്മാറുന്നതിന് പ്രയാസമുണ്ട്. ഉപസമിതി ഇക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. അത് പരിശോധിച്ച ശേഷം റിപ്പോർട്ട് വരട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അല്ലാതെ മറ്റു ചർച്ചകളൊന്നും തന്നെ യുഡിഎഫ് യോഗത്തിൽ ഉണ്ടായിട്ടില്ല'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'മുഖ്യമന്ത്രിയടക്കം ഞങ്ങളെല്ലാവരും ഒരുമിച്ച് ഒരഭിപ്രായം പറയും, രണ്ടഭിപ്രായം ഇല്ല. ഒറ്റ അഭിപ്രായമേ ഉള്ളൂ. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ഒരു പദ്ധതി, അതിന്റെ പ്രയാസങ്ങളും സാങ്കേതിക പ്രശ്നങ്ങളും വളരെ അധികം സങ്കീണ്ണമാണെന്ന് എല്ലാവർക്കും അറിയാം. നിയമസഭയിൽ തന്നെ ഇടതുപക്ഷം ഇക്കാര്യം പറഞ്ഞതാണ്. ഫണ്ട് കിട്ടാതാവും ഞങ്ങൾ ഒപ്പിട്ടു എന്ന് അവർ തന്നെ പറഞ്ഞതാണ്. അതിൽ നിന്ന് ഒഴിയാൻ സബ് കമ്മിറ്റി വരണം. അതല്ല, കേരളത്തിൽ അവര് (കേന്ദ്രം) പറയുന്ന വ്യവസ്ഥകൾ പാലിക്കാതെ വല്ല മാർഗവും ഉണ്ടോ എന്ന് നോക്കണം. ഒരു നിലയ്ക്കും അവര് (കേന്ദ്രം) പറയുന്ന വ്യവസ്ഥകൾ പാഠ്യപദ്ധതിയിലോ സ്കൂൾ സെലക്ഷനിലോ കേരളത്തിൽ നടപ്പാകാൻ പോകുന്നില്ല. ഒരു സംശയവും ആ കാര്യത്തിൽ വേണ്ട. അങ്ങനെ ഒരു ഘട്ടം വരുമ്പോൾ എന്തുവേണമെന്ന് അപ്പോൾ തീരുമാനിക്കും. ഇപ്പോൾ വരുന്ന വാത്ത 101 ശതമാനം ഇല്ലാത്തതാണ്. യുഡിഎഫ് കൺവീനർ പറഞ്ഞത് ശരിയാണ്. പത്രപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റേതായ ശൈലിയിൽ മറുപടി പറഞ്ഞതാണ്. യുഡിഎഫ് ചർച്ച ചെയ്തു. ലീഗും കോൺഗ്രസും വേറെവേറെ അഭിപ്രായം പറഞ്ഞു എന്നത് നൂറ് ശതമാനം കളവാണ്. സബ് കമ്മിറ്റി റിപ്പോർട്ട്‌ വന്നതിന് ശേഷം സർക്കാർ ആലോചിച്ച ശേഷം ബാക്കി നിലപാട് പറയും'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്' എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിപറയാതെ മടങ്ങുകയായിരുന്നു അദ്ദേഹം ചെയ്തത്.

Content Highlights: PK Kunhalikutty confirms no final decision reached on PM SHRI project., Denial of internal UDF rift or disagreement between IUML and Congress., Government cabinet sub-committee is currently reviewing technical complexities., State government remains firm against compromising on existing curriculum standards., UDF maintains a unified stance regarding the central government scheme.