എല്ലാത്തിനും ചില വ്യക്തമായ ഉന്നങ്ങളുണ്ട്, ഇ.പി ജയരാജനെ പിന്തുണച്ച് പിണറായി വിജയൻ

ആലപ്പുഴ: ആത്മകഥാ വിവാദത്തില്‍ ഇ.പി ജയരാജനെപിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പറയുന്ന കാര്യങ്ങളൊന്നും ആ പുസ്തകത്തില്‍ എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതുവരെ എഴുതിയ ഭാഗത്ത് ഇതൊന്നുമില്ല എന്നുമാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞതെന്ന് പിണറായി വ്യക്തമാക്കി. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു, സരിന്‍ എന്നായാളെ ഇയാള്‍ക്ക് (ജയരാജന്) അറിയുമോ എന്ന്. കാരണം സരിന്‍ ഇപ്പോഴാണല്ലോ ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നത്. സരിന്‍ നല്ല മിടുക്കനായ ഒരാളാണ്. അതില്‍ വേറെ സംശയമൊന്നുമില്ല. പക്ഷെ നേരത്തെ സരിന്‍ മറ്റൊരു ചേരിയില്‍ ആയിരുന്നല്ലോ. അതുകൊണ്ട് സരിനെ ജയരാജന് അറിയാമോ എന്നൊരു സംശയം ഉണ്ടായിരുന്നു. സരിനെ കുറിച്ച് പുസ്തകത്തില്‍ വളരെ മോശമായത് ഉണ്ടെന്നായിരുന്നു വാര്‍ത്തകളില്‍ വന്നത്. അപ്പോള്‍ ജയരാജനോട് ചോദിച്ചു, നിങ്ങള്‍ക്ക് സരിനെ അറിയാമായിരുന്നോ എന്ന്. സരിനെ എനിക്ക് അറിയില്ലായിരുന്നു എന്നും താന്‍ അദ്ദേഹത്തെ കുറിച്ച് യാതൊന്നും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുമില്ലെന്നുമായിരുന്നു ജയരാജന്റെ മറുപടി. എന്താണിത്. ഏതെല്ലാം തരത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നത്.
ഒന്നരവര്‍ഷം മുന്‍പാണ് ബി.ജെ.പി നേതാവായ ജാവദേക്കറെ ജയരാജന്‍ കണ്ടത്. സൂക്ഷ്മം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം, അന്ന് ജാവദേക്കറെ ജയരാജന്‍ കണ്ടപോലെയാണ് വാര്‍ത്ത വന്നത്. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ആ ദിവസം നോക്കി സൂക്ഷ്മായി ഈ വാര്‍ത്ത മെനഞ്ഞെടുക്കുന്നു. ഇതല്ലേ വിവാദ പണ്ഡിതന്മാര്‍ ചെയ്യുന്ന കാര്യം. എല്ലാത്തിനും ചില വ്യക്തമായ ഉന്നങ്ങളുണ്ട്. ആ ഉന്നങ്ങള്‍ ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടുക്കൊണ്ടിരിക്കുന്ന യുഡിഎഫിനെയും ബിജെപിയേയും സഹായിക്കാനാണ്, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Pinarayi Vijayan supported EP Jayarajan on autobiography controversy