സാബുവിനെ അറസ്റ്റു ചെയ്യണം ഇല്ലെങ്കിൽ 'പി.വി.' കള്ളനാണെന്ന് നാട്ടുകാർ സംശയിക്കും - പഴക്കുളം മധു

പഴകുളം മധു, പിണറായി വിജയന്‍ | Photo: https://www.facebook.com/pazhakulammadhuinc, Mathrubhumi
പഴകുളം മധു, പിണറായി വിജയന്‍ | Photo: https://www.facebook.com/pazhakulammadhuinc, Mathrubhumi

തിരുവനന്തപുരം: ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴക്കുളം മധു. സാബുവിനെ അറസ്റ്റു ചെയ്യണം ഇല്ലെങ്കിൽ 'പി.വി.' കള്ളനാണെന്ന് നാട്ടുകാർ സംശയിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സാബു ജേക്കബിന്റെ വെളിപ്പെടുത്തൽ മുഖവിലക്കെടുത്ത് വീണാ വിജയനെതിരെ ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം പ്രഖ്യാപിച്ച് റിപ്പോർട്ട് വരും വരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു മാറി നിൽക്കണം. വെളിപ്പെടുത്തലിൽ സത്യമില്ലെങ്കിൽ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതിനും ബ്ലാക് മെയിൽ ചെയ്യുന്നതിനും നടത്തിയ ശ്രമം എന്ന നിലയിൽ സാബു ജേക്കബിനെതിരെ കേസ് എടുക്കണം. സാബു ജേക്കബിനെതിരായ കേസിന്റെ തുടർ നടപടികൾ എന്തുകൊണ്ട് ഫ്രീസ് ചെയ്തു എന്ന് മുഖ്യമന്ത്രിയും ഡി ജി പിയും ജനങ്ങളോട് പറയണം. മുഖ്യമന്ത്രിയുടെയും ഒരു ജനതയുടെയും ആത്മാഭിമാനത്തെ ബാധിക്കും വിധം നടത്തിയ ആരോപണം മലയാളികളുടെ സത്യസന്ധതയും ആത്മാഭിമാനവും കാത്തുസൂക്ഷിക്കാൻ അപകീർത്തി പ്രസ്താവനക്കെതിരെയെങ്കിലും കേസെടുക്കാൻ തയാറാവണമെന്ന് പഴക്കുളം മധു ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂർണരൂപം

സാബുവിനെ അറസ്റ്റു ചെയ്യണം.... ഇല്ലെങ്കിൽ 'പി.വി.' കള്ളനാണെന്ന് നാട്ടുകാർ സംശയിക്കും.
സാബു ജേക്കബ് പറഞ്ഞത് തന്നെ അറസ്റ്റ് ചെയ്‌താൽ മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കുമെന്നാണ്.അദ്ദേഹത്തിന്റെ വാക്കുകൾ “ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓമന പുത്രിയെ ഞാൻ അകത്താക്കും. തെളിവ് തന്റെ കയ്യിലുണ്ടെന്നും ,അത് സ്വപ്നയുടെ കയ്യിലുള്ള ബോംബ് അല്ല അത് ആറ്റം ബോംബ് ആണെന്നുമാണ് “സാബു ജേക്കബ് പറയുന്നത്.
സി എംആർ എൽ അക്കൗണ്ടിൽ നിന്നും എക്സാലോജിക് കമ്പനി അക്കൗണ്ടിലേക്ക് വന്ന 1.72 കോടി രൂപ മാസപ്പടി ആണെന്നും,മുഖ്യമന്ത്രി കരിമണൽ കമ്പനിക്ക് ചെയ്തുകൊടുത്ത നിയമവിരുദ്ധ സഹായത്തിനുള്ള പ്രതിഭലമാണെന്നും മാത്യു കുഴൽനാടന്റെ ആരോപണമുള്ള പശ്ചാത്തലത്തിൽ സാബു ജേക്കബ് നടത്തിയ വെല്ലുവിളി ഗുരുതരവും നിയമപരമായി നടപടി ആവശ്യമുള്ളതുമാണ്.
ഇവിടെ നമ്മൾ സർക്കാരിൽ നിന്നും കുറഞ്ഞപക്ഷം മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നത് മൂന്നു നാല് കാര്യങ്ങളാണ്.
ഒന്ന് -
1.പ്രശസ്തനായ ഒരു വ്യവസായി നടത്തിയ പരസ്യ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആ ആരോപണത്തിലെ വസ്തുത കണ്ടെത്താൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണങ്ങളെ സംബന്ധിച്ചു  സാബു ജേക്കബിന്റെ വെളിപ്പെടുത്തൽ മുഖവിലക്കെടുത്ത് വീണാ വിജയനെതിരെ ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചു, അതിന്റെ റിപ്പോർട്ട് വരും വരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു മാറി നിൽക്കുക.
രണ്ട്-
സാബു  ജേക്കബിന്റെ വെളിപ്പെടുത്തലിൽ സത്യമില്ലെങ്കിൽ, മുഖ്യമന്ത്രിയോ സർക്കാരിൽ ആരെങ്കിലുമൊ അത് വിശ്വസിക്കുന്നില്ലെങ്കിൽ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതിനും ബ്ലാക് മെയിൽ ചെയ്യുന്നതിനും സാബു ജേക്കബ് നടത്തിയ ശ്രമം എന്ന നിലയിൽ അദ്ദേഹത്തിനെതിരെ കേസ് എടുത്ത് ഒരു സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാൻ സർക്കാർ തയാറാവണം. അവരുടെ പിതാവ് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അതിനു മുൻകയ്യെടുക്കണം.
മൂന്ന്-
സാബു ജേക്കബ് നടത്തിയ ഭീഷണി അദ്ദേഹത്തിനെതിരെ സർക്കാർ എടുക്കുമെന്ന് സംശയിക്കുന്ന ഒരു ക്രിമിനൽ കേസിലെ അറസ്റ്റ് ആണ്.അങ്ങനെയെങ്കിൽ ആ കേസിന്റെ തുടർ നടപടികൾ എന്തുകൊണ്ട് ഫ്രീസ് ചെയ്തു എന്ന് മുഖ്യമന്ത്രിയും ഡി ജി പിയും ജനങ്ങളോട് പറയണം.
നാല്-
4.മകൾക്കെതിരെയുള്ള ആരോപണം എന്ന നിലയിൽ എടുക്കുന്നില്ലെങ്കിൽ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഒരു വ്യവസായി പരസ്യമായി, മുഖ്യമന്ത്രിയുടെയും ഒരു ജനതയുടെയും ആത്മാഭിമാനത്തെ ബാധിക്കും വിധം നടത്തിയ ആരോപണം സൗകര്യപൂർവ്വം വിട്ടുകളയാതെ മലയാളികളുടെ സത്യസന്ധതയും ആത്മാഭിമാനവും കാത്തുസൂക്ഷിക്കാൻ അപകീർത്തി പ്രസ്താവനക്കെതിരെയെങ്കിലും കേസെടുക്കാൻ തയാറാവണം.
സത്യത്തിൽ, ശരിയാര് ?വിജയനോ സാബുവോ? ?

Content Highlights: Pazhakulam Madhu against pinarayi vijayan