റെയിൽവേയുടെ ഫുഡ്ട്രക്ക് പദ്ധതിയിൽ കല്ലുകടി; കരാർകമ്പനി പിൻമാറി

#പി.എസ്. കൃഷ്ണകുമാര്‍
റെയില്‍വേ ട്രാക്ക്,കോട്ടയത്ത് നിന്നുള്ള ദൃശ്യം (ഫയല്‍)|ഫോട്ടോ:മാതൃഭൂമി
റെയില്‍വേ ട്രാക്ക്,കോട്ടയത്ത് നിന്നുള്ള ദൃശ്യം (ഫയല്‍)|ഫോട്ടോ:മാതൃഭൂമി

കോഴിക്കോട് : കരാർകമ്പനി പിൻമാറിയതിനെത്തുടർന്ന് പാലക്കാട് ഡിവിഷനിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ തുടങ്ങാനിരുന്ന ഫുഡ് ട്രക്ക് പദ്ധതിക്ക് തുടക്കത്തിലേ തിരിച്ചടി. അഞ്ചുവർഷത്തേക്ക് കരാർ ലഭിച്ച ഈറോഡ് ആസ്ഥാനമായുള്ള ജെസിസ് ഫുഡ് കോർട്ട് കമ്പനിയാണ് പദ്ധതിയിൽനിന്ന് പിന്മാറുന്നതായി രേഖാമൂലം എഴുതിനൽകിയത്. കോഴിക്കോട്, പാലക്കാട്, തിരൂർ സ്റ്റേഷനുകളിൽ തുടങ്ങാനിരുന്ന പദ്ധതിയാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.

മൂന്നുമീറ്റർ നീളവും 15 മീറ്റർ നീളവും വരുന്നസ്ഥലത്ത്, ടെമ്പോ ട്രാവലറിന് സമാനമായ ട്രക്കിൽ അടുക്കളയും ഭക്ഷണസാധനങ്ങളും ഒരുക്കാനായിരുന്നു പദ്ധതി. അതിന്റെ ഒരുഭാഗത്ത് ഷീറ്റിട്ടുമറച്ച് ഭക്ഷണം കഴിക്കാനുള്ള സ്ഥലമൊരുക്കാനും ലക്ഷ്യമിട്ടു.

ഭക്ഷണവസ്തുക്കൾ സംഭരിക്കാനുള്ള ട്രക്ക് വാങ്ങാനും അടുക്കള ഉൾപ്പെടെയുള്ള അനുബന്ധസൗകര്യമൊരുക്കാനും 16-17 ലക്ഷം രൂപ നിക്ഷേപയിനത്തിൽമാത്രം ചെലവുവരുമെന്ന് കരാർകന്പനി പറയുന്നു. അഞ്ചുവർഷംകൊണ്ട് ഈ തുകയും ലാഭവും തിരിച്ചുപിടിക്കാനാകില്ലെന്ന് കണ്ടതിനെത്തുടർന്നാണ് പിൻമാറിയതെന്നും കന്പനി വിശദീകരിച്ചു.

ഇതേ കമ്പനി 33 ലക്ഷത്തിന് ടെൻഡർ ഏറ്റെടുത്ത റെയിൽകോച്ച് റസ്റ്ററന്റ് പദ്ധതിക്കും പ്രതിസന്ധിയുണ്ട്. ഈ വിഷയത്തിൽ റെയിൽവേ ഹൈക്കോടതിയിൽ കേസിനുപോയിരിക്കുകയാണ്. 18-നാണ് വിധി വരുന്നത്.

കോച്ച് റസ്റ്ററന്റ് പദ്ധതി തങ്ങൾതന്നെ നടപ്പാക്കുമെന്ന് കമ്പനി അധികൃതർ പറയുന്നുണ്ടെങ്കിലും കേസിന്റെ പുരോഗതി നോക്കിയേ തീരുമാനമെടുക്കൂവെന്നാണ് റെയിൽവേയുടെ വിശദീകരണം.

Content Highlights: The Erode-based contractor withdrew from the 5-year food truck project., Project was planned for Kozhikode, Palakkad, and Tirur railway stations., High initial investment of 16-17 lakh rupees cited as the reason for withdrawal., Related rail coach restaurant project also faces uncertainty due to a court case.