വിഷം ഉള്ളിൽച്ചെന്ന മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു

#News Desk
കാടാങ്കോട് ജങ്ഷനുസമീപം മറിഞ്ഞ ആംബുലന്‍സ് അപകടസ്ഥലത്തുനിന്ന് ക്രെയിനുപയോഗിച്ച് മാറ്റുന്നു. ഇന്‍സെറ്റില്‍ മരിച്ച ജോറാമ്മ
കാടാങ്കോട് ജങ്ഷനുസമീപം മറിഞ്ഞ ആംബുലന്‍സ് അപകടസ്ഥലത്തുനിന്ന് ക്രെയിനുപയോഗിച്ച് മാറ്റുന്നു. ഇന്‍സെറ്റില്‍ മരിച്ച ജോറാമ്മ

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭർത്താവ് റഹീം, സഹോദരന്റെ മരുമകൾ റഹ്‌മത്ത് എന്നിവരും നഴ്‌സുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെയാണ് സംഭവം. കാടാങ്കോട് ജങ്ഷനുസമീപം എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആംബുലൻസ് മറിഞ്ഞത്.

നല്ലേപ്പിള്ളി സ്വദേശി മഫ്ലുവിനെയാണ് (25) വിഷം ഉള്ളിൽച്ചെന്നനിലയിൽ ആംബുലൻസിൽ കൊണ്ടുവന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഫ്ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു. .

കാടാങ്കോട് ജങ്ഷനടുത്ത വളവിൽ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയിൽവന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. ബൈക്കിൽ ഇടിക്കാതിരിക്കാനായി വശത്തേക്ക് വെട്ടിച്ചപ്പോഴാണ് ആംബുലൻസ് മറിഞ്ഞതെന്ന് ഡ്രൈവർ ദീപു പറഞ്ഞു. റോഡിനെതിർവശത്തെ ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. ഈസമയം മൂന്നുപേർ കടയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാലക്കാട് ടൗൺ സൗത്ത് പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മറിഞ്ഞുകിടന്ന ആംബുലൻസിൽനിന്ന് ആളുകളെ പുറത്തെടുക്കുമ്പോൾ ഇതേദിശയിൽ മറ്റൊരു ആംബുലൻസെത്തി. ഇതിലാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല.

ബൈക്കിൽവന്ന രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ക്രെയിനെത്തിച്ച് ആംബുലൻസ് റോഡിൽനിന്ന് മാറ്റുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. അഞ്ചരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്.ഐ. സൗമ്യ, എ.എസ്.ഐ. അബ്ദുൾജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘമെത്തിയത്.

പള്ളിയിൽനിന്ന് പ്രാർഥനയ്ക്കുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് മകൻ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ്ഹനീഫ അറിഞ്ഞത്. ഉടനെ ചിറ്റൂർ താലൂക്കാശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഇവരെ പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് അപകടവിവരം അറിഞ്ഞത്.

മകൾ: ഹസീന. പിതാവ്: പരേതനായ മുത്തുറാവുത്തർ. മാതാവ്: പരേതയായ ആയിഷാമ്മ. സഹോദരങ്ങൾ: ഉസനാർ, സൈനബ, സൗറ, പെട്ട, മെഹബൂബ്, പരേതരായ മണി റാവുത്തർ, യൂസഫ് റാവുത്തർ.

ഓവുചാലിൽ വീണു, ജീവൻ തിരിച്ചുകിട്ടി, കടയുടമകളായ സഹോദരരും കാൽനടക്കാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: ''ശബ്ദം കേട്ട് നോക്കുമ്പോ ആംബുലൻസ് മറിഞ്ഞുവരികയായിരുന്നു, പിന്നിലേക്ക് ചാടിയതും ഓവുചാലിൽ വീണു, പിന്നെ എഴുന്നേൽക്കാൻ പറ്റാതായി. അതുകൊണ്ട് ജീവൻ കിട്ടി. ആംബുലൻസ് ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണ്..'' ആംബുലൻസിന് അടിയിൽപ്പെട്ടിട്ടും ഒന്നും പറ്റിയില്ലെന്ന് വിശ്വസിക്കാനായില്ല ശങ്കരനാരായണന്. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെസുരക്ഷിതമായി മാറ്റി ആശ്വസിപ്പിച്ചത്.

കാടാങ്കോട്ടെ വീട്ടിൽനിന്ന് കൊടുമ്പ് ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുകയായിരുന്നു ശങ്കരനാരായണൻ. റോഡരികിൽ ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുകയായിരുന്ന കടയുടമകളും സഹോദരങ്ങളുമായ വേലായുധനെയും സുനിൽകുമാറിനെയും ഗോപാലകൃഷ്ണനെയും കണ്ടതോടെ സംസാരിക്കാനാണ് ഇവിടെ നിന്നത്. ഇതിനിടെയാണ് ആംബുലൻസ് നിയന്ത്രണം തെറ്റിയെറ്റിയത്. കടയുടെ ചുമര് ഇടിച്ചുതെറിപ്പിച്ചെങ്കിലും കടയ്ക്കുള്ളിലെ സഹോദരങ്ങൾ മൂവർക്കും ഒന്നും പറ്റിയില്ല.

Content Highlights: Fatal ambulance accident occurred in Kadankode, Palakkad., A 53-year-old woman died while accompanying her son for emergency poisoning treatment., The ambulance driver swerved to avoid a bike collision, leading to the crash., Bystanders and shop workers had a narrow escape from the overturned vehicle., Emergency response and traffic restoration were managed by the Town South Police.