അയാൾ മർദ്ദിച്ചത് എന്നെ, സിനിമയിൽ അവസരം നഷ്ടമായതും എനിക്ക്- പത്മപ്രിയ

.
.

കോഴിക്കോട് : സിനിമയിൽ പുരുഷ മേധാവിത്വം ഉണ്ടെന്ന് വ്യക്തമാണെന്നും നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നതെന്നും നടി പത്മപ്രിയ. നടന്മാരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്നും  പത്മപ്രിയ പറഞ്ഞു.  സ്ത്രീപക്ഷ സിനിമകൾ വളരെ കുറവാണെന്നും പത്മപ്രിയ കൂട്ടിച്ചേർത്തു. 'അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു നടി.

ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠനം പ്രകാരം നിർമാണം, സംവിധാനം, ഛായാഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാൽ ഈ മേഖലകളിൽ 2023 ൽ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർന്നുവെന്നും പത്മപ്രിയ പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിന് മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം. സഹകരിച്ചാൽ ചിപ്പോൾ പണം കിട്ടും എന്നതായിരുന്നു സ്ഥിതി. 2017 ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു. മരണം വരെ ചെയ്യാൻ ഉള്ള വേഷങ്ങൾ ഉണ്ടെങ്കിലും എഴോ എട്ടോ വർഷമൊക്കെയാണ് ഒരു സ്ത്രീയ്ക്ക് സിനിമയിൽ നിൽക്കാൻ കഴിയുക . സിനിമാ പോസ്റ്ററുകളിൽ നടിമാർക്ക് പ്രാമുഖ്യം കൊടുക്കുന്നുന്നതിന്റെ  കാരണം പോലും പണം ലക്ഷ്യമിടുന്നതുകൊണ്ടു മാത്രമാണെന്നും പത്മപ്രിയ കൂട്ടിച്ചേർത്തു. 

തമിഴ് സിനിമയായ മൃഗം ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ എന്നെ തല്ലിയ കാര്യവും അതേ തുടർന്നുണ്ടായ വിവാദങ്ങളെ കുറിച്ചും നടി വേദിയിൽ സംസാരിച്ചു.  2016-ല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു സംവിധായകന്‍ സാമി അടിച്ചത്. 

' എല്ലാവരുടേയും മുന്നില്‍ വെച്ചാണ് സംവിധായകന്‍ എന്നെ അടിച്ചത്. ആ സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പക്ഷേ വാര്‍ത്ത വന്നത് ഞാനടിച്ചു എന്ന തരത്തിലാണ്. പിന്നീട് അയാള്‍ക്ക് ആറ് മാസം വിലക്ക് ലഭിച്ചു. പക്ഷേ ആ സംഭവത്തിന് ശേഷം എനിക്ക് തമിഴില്‍ നിന്ന് സിനിമകള്‍ ലഭിച്ചില്ല. അവകാശങ്ങള്‍ ചോദിക്കാനുള്ള 'അര്‍ഹത' പോലും സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും പത്മപ്രിയ പറഞ്ഞു. 

Content Highlights: padmapriya exposes film industry, Gender pay gap, mrugam movie controversy