ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: മാപ്പ് പറച്ചില്‍ മതിയാകില്ലെന്ന് സി.പി.എം, പരാതി നൽകി ഡിവൈഎഫ്ഐ

പി.മോഹനൻ
പി.മോഹനൻ

കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് കാമ്പയിനിനിടെ ആര്‍.എം.പി നേതാവ് ടി.എസ് ഹരിഹരന്‍ കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറച്ചില്‍ മതിയാകില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

യു.ഡി.എഫ് വേദിയില്‍ ആണ് കെ.എസ് ഹരിഹരന്‍ വിവാദ പ്രസ്താവന നടത്തിയത്. മഞ്ജു വാര്യര്‍ ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന സിനിമ താരമാണ്. അവരെയാണ് ഏറ്റവും മോശമായി വ്യക്തിഹത്യ നടത്തിയത്. പി.എം.എ സലാമും സതീശനുമൊക്കെയിരിക്കുന്ന വേദിയിലാണ് ഹരിഹരന്‍ മോശം പ്രസംഗം നടത്തിയത്. എന്തുകൊണ്ട് അപ്പോള്‍ യു.ഡി.എഫ് നേതാക്കന്‍മാര്‍ ഒന്നും പറഞ്ഞില്ലെന്നും മോഹനന്‍ ചോദിച്ചു. 

ഹരിഹരന്‍ നടത്തിയത് യു.ഡി.എഫ് വടകരയില്‍ നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ തുടര്‍ച്ചയാണ്. വടകരയില്‍ യു.ഡി.എഫ് പ്രചരണത്തിനായി എവിടെ നിന്നോ വന്ന ആളുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സമസ്ത നേതാവ് ഉമര്‍ ഫൈസി സി.പി.എം വേദിയില്‍ നിസ്‌കരിച്ചത് പോലും ഹരിഹരന്‍ മ്ലേച്ഛമായി ചിത്രീകരിച്ചു. ഹരിഹരന്റെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന യു.ഡി.എഫ് നേതാക്കള്‍ പോലും ചിരിച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം കേട്ട് ആസ്വദിക്കേണ്ട ആളാണോ പ്രതിപക്ഷ നേതാവടക്കമുള്ളവരെന്നും മോഹനന്‍ ചോദിച്ചു. 

ഇതിനിടെ ഹരിഹരന്റെ പ്രസംഗത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് പരാതി നല്‍കിയത്. 

വടകരയിലെ വിവാദ വ്യാജ വീഡിയോ വിഷയത്തില്‍ കെ.കെ ശൈലജ, മഞ്ജുവാര്യര്‍ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിലായത്. സി.പി.എം വര്‍ഗീയതയ്‌ക്കെതിരേ നാടൊരുമിക്കണം എന്ന സന്ദേശവുമായി യു.ഡി.എഫും ആര്‍.എം.പി.ഐയും കഴിഞ്ഞദിവസം വടകരയില്‍ നടത്തിയ കാമ്പയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം. 


 

Content Highlights: p mohanan against rmp leader ts hariharan controversial speech