അൻപതോളം സ്ഥലത്ത് വിള്ളലുണ്ട്, അവിടെല്ലാം പോയി റീൽസിട്ട് ജനങ്ങളെ കാണിക്കണം-റിയാസിനെ പരിഹസിച്ച് സതീശൻ

വി.ഡി. സതീശൻ, മുഹമ്മദ് റിയാസ് | Photo: Mathrubhumi
വി.ഡി. സതീശൻ, മുഹമ്മദ് റിയാസ് | Photo: Mathrubhumi

തിരുവനന്തപുരം: ദേശീയപാതയിലെ വിള്ളല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദേശീയ പാത നിര്‍മ്മാണവുമായി 'അ' മുതല്‍ 'ക്ഷ' വരെ ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പൊതുമരാമത്ത് മന്ത്രി പറയുന്നത് ഇനിയും റീല്‍ ഇടുമെന്നാണ്. ദേശീയ പാതയില്‍ അന്‍പത് സ്ഥലത്തെങ്കിലും വിള്ളല്‍ വീണിട്ടുണ്ട്. വിള്ളല്‍ വീണ ഈ സ്ഥലങ്ങളില്‍ പോയി മന്ത്രി റീല്‍ ഇട്ടാല്‍ കുറേക്കൂടി മനോഹരമായിരിക്കും. റീല്‍ നിര്‍ത്തരുത്. കൂരിയാട് മാത്രമല്ല, തിരുവനന്തപുരം ഉള്‍പ്പെടെ അന്‍പതോളം സ്ഥലങ്ങളില്‍ വിള്ളലുണ്ട്. അവിടെയൊക്കെ പോയില്‍ റീല്‍സ് എടുത്ത് ഇട്ട് കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കാണിക്കണം, സതീശന്‍ പറഞ്ഞു. 

നാണക്കേട് മറയ്ക്കുന്നതിനു വേണ്ടി മന്ത്രി എന്തൊക്കെയോ പറയുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. പാലാരിവട്ടം പാലത്തില്‍ അപാകതയുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ആ പാലത്തിന്റെ ടാറിങ് വരെ നടത്തിയത്. പാലം ഇടിഞ്ഞു വീണില്ല. എന്നിട്ടും മന്ത്രിക്കെതിരെ വിജിലന്‍സ് കേസെടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തിലെ ആരെ പറ്റിയും അന്വേഷിക്കാതെ ഇരിക്കുന്നത്. ഇപ്പോള്‍ വിള്ളല്‍ ടാര്‍ ചെയ്താല്‍ മതിയെന്ന അവസ്ഥയിലാണ്. വലിയ മഴ വരാന്‍ പോകുന്നതേയുള്ളൂ. വലിയ വിള്ളല്‍ കാണാന്‍ പോകുന്നതേയുള്ളൂ, സതീശന്‍ പറഞ്ഞു.  

ആദ്യം ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ നോക്കി. അത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായി. വിഴിഞ്ഞത്തിന്റെ പൂര്‍ണമായ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനാണ്. രണ്ടാമതായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു പദ്ധതിയുടെ ക്രെഡിറ്റ് പൂര്‍ണമായും ഏറ്റെടുക്കാന്‍ നോക്കി. നാലാം വാര്‍ഷികത്തില്‍ അതിന് വിള്ളല്‍ വീണു. ഞങ്ങള്‍ക്ക് വലിയ സന്തോഷമായി എന്നതാണ് മന്ത്രിയുടെ പരാതി. ഞങ്ങള്‍ക്ക് സന്തോഷമല്ല, എം.പിമാര്‍ ഉള്‍പ്പെടെ ഞങ്ങളെല്ലാം റോഡ് നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്ന് എഴുതിക്കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് പണി പൂര്‍ത്തിയാക്കി എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചതാണ് നാലാം വാര്‍ഷികത്തില്‍ പൊളിഞ്ഞു താഴെ വീണത്, സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

ഡി.പി.ആറില്‍ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ഉത്തരവാദിത്തത്തോടെ ആയിരിക്കുമെന്ന് കരുതുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേക്കുറിച്ച് അന്വേഷിക്കണം. ഡിപിആറില്‍ മാറ്റം വരുത്താന്‍ ആരാണ് ഇടപെട്ടതെന്ന് കണ്ടെത്തണം. ഒരാളും ശ്രദ്ധിച്ചില്ല എന്നതാണ് പ്രശ്നം. സംസ്ഥാന സര്‍ക്കാരിന് ദേശീയ പാത അതോറിറ്റിയുമായി ഒരു ഏകോപനവും ഉണ്ടായിരുന്നില്ല. റീല്‍ എടുക്കല്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മണ്ണ് പരിശോധന നടത്താതെയാണ് പില്ലറുകള്‍ സ്ഥാപിച്ചത്. അതാണ് ഇടിഞ്ഞു വീണത്. ഇതൊക്കെ ഞങ്ങള്‍ ആദ്യം പറഞ്ഞതാണ്. ദേശീയപാതയില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്ക്കരിക്ക് കത്തയച്ചിട്ടുണ്ട്. ധാരാളം തോടുകളും കാനകളും അടഞ്ഞു പോയിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പാടിലാണ്, സതീശന്‍ പറഞ്ഞു. 


 

Content Highlights: opposition leader vd satheesan slams pwd minister muhammad riyas over national highway crack