പാസ്പോർട്ടുമായി യാത്രക്കാരി സൗദിയിലെത്തി; കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി

മട്ടന്നൂർ: പാസ്പോർട്ട് അബദ്ധത്തിൽ മറ്റൊരു യാത്രക്കാരിയുടെ കൈവശമായതിനെത്തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി. കൂത്തുപറമ്പ് ആമ്പിലാട് സ്വദേശി സുകൃതം വീട്ടിൽ പറമ്പൻ പ്രവീണിനാണ് ദുരനുഭവമുണ്ടായത്. സംഭവം വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടി വേഗത്തിൽ സ്വീകരിക്കാത്തതാണ് യാത്ര മുടങ്ങാൻ ഇടയാക്കിയതെന്ന് ഇദ്ദേഹം ആരോപിച്ചു.
ബഹ്റൈനിലേക്ക് പോകാനായി ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പ്രവീൺ ബോർഡിങ് പാസ് എടുത്തശേഷം സാധനങ്ങൾ സ്കാനിങ്ങിന് നൽകുമ്പോൾ പാസ്പോർട്ടും വെച്ചിരുന്നു. സ്കാനിങ്ങിനുശേഷം വന്ന ബാഗിനൊപ്പം പാസ്പോർട്ട് കാണാത്തതിനെത്തുടർന്ന് പരാതിപ്പെട്ടു. തുടർന്ന് സി.സി.ടി.വി. പരിശോധിച്ചതിൽ സൗദിയിലേക്ക് പോകുന്ന സ്ത്രീ അബദ്ധവശാൽ അവരുടെ പാസ്പോർട്ടിനൊപ്പം പ്രവീണിന്റെ പാസ്പോർട്ട് കൂടി എടുത്തെന്ന് വ്യക്തമായി. യാത്രക്കാരി വിമാനത്തിലെ എയർ ഹോസ്റ്റസിനെ പാസ്പോർട്ട് ഏൽപിക്കാൻ ശ്രമിച്ചെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ല. സൗദിയിൽ എത്തിയശേഷം ഈ യാത്രക്കാരി ഇന്ത്യൻ എംബസി ഓഫീസിൽ പാസ്പോർട്ട് ഏൽപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ പാസ്പോർട്ട് പ്രവീണിന് തിരികെ ലഭിച്ചു.
താൻ പരാതിപ്പെട്ട സമയത്ത് സി.സി.ടി.വി. പരിശോധിക്കാൻ അധികൃതർ തയ്യാറായിരുന്നുവെങ്കിൽ പാസ്പോർട്ട് ലഭിക്കുമായിരുന്നുവെന്നും യാത്ര മുടങ്ങുമായിരുന്നില്ലെന്നും പ്രവീൺ പറഞ്ഞു. എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.
Content Highlights: An NRI's Bahrain trip from Kannur Airport was disrupted due to a passport mix-up., Another passenger heading to Saudi Arabia accidentally took his passport during security screening., Airport authorities allegedly delayed checking CCTV footage, leading to the cancellation., The passport was later handed over to the Indian Embassy in Saudi Arabia and returned to the passenger.