നോക്കുകൂലി നല്‍കിയില്ല: യുവാവിന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റി, സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

-
-

തിരുവനന്തപുരം: നോക്കുകൂലി നല്‍കാത്തതിനെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തെത്തുടര്‍ന്ന് പാറശ്ശാല സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ പോലീസ് അറസ്റ്റു ചെയ്തു. 

ഇയാള്‍ യുവാവിന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കിയെന്നാണ് പരാതി. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് വധശ്രമത്തിന് കേസെടുത്താണ് പോലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.  

തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. സെന്തില്‍ എന്ന ചക്ക വ്യാപാരിയാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടയിലാണ്‌ പ്രദീപും സംഘവും സെന്തിലിന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കിയത്.

ചക്ക കയറ്റിയതുമായി ബന്ധപ്പെട്ട് പ്രദീപ് നോക്കുകൂലി ആവശ്യപ്പെട്ടെങ്കിലും സെന്തില്‍ ഇത് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ സെന്തിലിനെ ഓട്ടോയില്‍ കയറ്റികൊണ്ടുപോയ സംഘം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സെന്തിലിന്റെ നില ഗുരുതരമാണ്. ഇയാളുടെ തുടയെല്ലുകള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രദീപിനെ കൂടാതെ മറ്റുചിലര്‍ക്കും പങ്കുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.

Content Highlight: Nokku kooli; CPM branch secretary arrested for Murder attempt 

Content Highlights: