കാടുകൾ ചുട്ടുപഴുക്കുന്നു, കുടിവെള്ളക്ഷാമം; ചാലിയാറിലെ ആദിവാസികൾ താമസം പുഴയോരത്തേക്ക് മാറ്റി

നിലമ്പൂർ: കടുത്ത വേനലിനെത്തുടർന്ന് കാട്ടിലും ചൂടേറിയതോടെ വനത്തിനകത്തും കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. ഇതോടെ ചാലിയാറിലെ ഏതാനും ആദിവാസി കുടുംബങ്ങൾ താമസം പുഴയോരത്തേക്കു മാറ്റി.
ചാലിയാർ പഞ്ചായത്തിലെ ആഢ്യൻപാറ മേഖലയിലുള്ള പ്ലാക്കൽചോല ആദിവാസി നഗറിലെ 24 കുടുംബങ്ങളാണ് നഗറിൽനിന്ന് രണ്ടു കിലോമീറ്ററിലേറെ ദൂരെയുള്ള കാഞ്ഞിരപ്പുഴയുടെ തീരത്തേക്ക് താമസംമാറ്റിയത്. ചൂടു സഹിക്കാനാകാതെ വരുകയും കുടിവെള്ളക്ഷാമം വർധിക്കുകയും ചെയ്തപ്പോൾ മൂന്നു ദിവസം മുൻപാണ് 24 കുടുംബങ്ങളിലെ 84 പേർ കാഞ്ഞിരപ്പുഴയുടെ മായംപള്ളി കടവിലേക്ക് താമസം മാറ്റിയത്. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ പലരും ഇപ്പോൾ കിടന്നുറങ്ങുന്നത് കാഞ്ഞിരപ്പുഴയുടെ തീരത്തെ പരുപരുത്ത പാറക്കെട്ടുകളിലാണ്. പുഴയുടെ തീരത്ത് 500 മീറ്ററിനുള്ളിലായാണ് 24 കുടുംബങ്ങളും കഴിയുന്നത്.
പ്ലാക്കൽചോല നഗറിലെ നിവാസികൾ കുടിവെള്ളമെടുത്തിരുന്ന കുളവും പ്രാഥമികാവശ്യങ്ങൾക്കും മറ്റും വെള്ളം എടുത്തിരുന്ന കാട്ടുചോലയും വറ്റിയതോടെയാണ് മറ്റ് മാർഗമൊന്നുമില്ലാതെ ഈ കുടുംബങ്ങൾ കാഞ്ഞിരപ്പുഴയുടെ തീരത്തേക്ക് താമസം മാറ്റുന്നതെന്ന് നഗറിലെ ഉണ്ണിമോളും തങ്കമണിയും പറഞ്ഞു.
എല്ലാവർഷവും വേനൽക്കാലത്ത് കുടിവെള്ളം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കാറില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. പുലിയുടെയും കാട്ടാനകളുടെയും ആക്രമണം ഭയന്നാണ് രാത്രിയിൽ കഴിയുന്നത്.
നായ്ക്കളെ പുലി രാത്രി പിടിച്ചു കൊണ്ടുപോകുന്നതായും ഇവർ പറയുന്നു. മാമ്പഴ സീസൺ ആയതിനാൽ കാട്ടാന ശല്യവുമുണ്ട്. രാത്രി കാവലിനായി ഇവർ തങ്ങളുടെ വളർത്തുനായ്ക്കളെയും പുഴയോരത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്.
പാറപ്പുറത്ത് താത്കാലികതാമസം ഒരുക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റുകളുമായാണ് ഇവർ എത്തിയത്. രോഗബാധിതരായ വയോധികർക്ക് ചികിത്സ ഏർപ്പെടുത്തലാണ് ഏറെ പ്രയാസം. ഇത്തരക്കാരെ രണ്ട് കിലോമീറ്റർ ദൂരം എടുത്തു കൊണ്ടുവന്നശേഷം വേണം ആശുപത്രികളിൽ കൊണ്ടുപോകാൻ. പാറപ്പുറത്ത് ടാർ പായ വിരിച്ചാണ് കുട്ടികൾ ഉൾപ്പെടെ കിടന്നുറങ്ങുന്നത്. ഇനി മഴപെയ്ത് വെള്ളമായ ശേഷം വേണം വീടുകളിലേക്കു മടങ്ങാൻ.
Content Highlights: 24 tribal families relocated from Plakkalchola to Kanjirapuzha riverbanks., Severe water scarcity and heatwave triggered the mass migration., Residents face risks from wild animals including leopards and elephants., Lack of government intervention for annual summer water shortages., Vulnerable elderly and children living in harsh conditions on rocky terrain.