നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

#സ്വന്തം ലേഖകൻ
ജെറിന്‍
ജെറിന്‍

നിലമ്പൂർ: അവധിദിനം ആഘോഷിച്ച് കക്കാടംപൊയിലിൽനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിറകിലിടിച്ച് യുവാവ് മരിച്ചു. മലയോരപാതയിൽ എസ് വളവിനു സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. എടക്കര നാരോക്കാവ് പാപ്പച്ചംപടിയിൽ തടുത്താലിൽ ജെറിൻ (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർ സ്വദേശി സനിത്തിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലയോരപാതയുടെ പ്രവൃത്തികൾ നടക്കുന്ന എസ് വളവ് ഭാഗത്ത് സോളിങ് മെറ്റൽ ഇറക്കാനായി നിർത്തിയിട്ട ടിപ്പറിലാണ് ഇറക്കം ഇറങ്ങിവന്ന ബൈക്കിടിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പറയുന്നു. റോഡ് നിർമാണ തൊഴിലാളികൾ ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ജീപ്പിലും പിന്നീട് ആംബുലൻസിലുമായി ആശുപത്രിയിലേക്ക് മാറ്റിയത്. ടിപ്പറിൽ തലയിടിച്ചതാണ് മരണകാരണം.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊയമ്പത്തൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ജെറിൻ ഇപ്പോൾ വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. പിതാവ്: ജെയിംസ്. മാതാവ്: ജീജമ്മ. ഭാര്യ: റിഞ്ചു (പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്), മകൻ: ജെറോൺ (ഒന്നര വയസ്സ്).