'മുനമ്പത്ത് ഭൂമിവാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുത്'; നിലപാട് വ്യക്തമാക്കി ലീഗ് സുപ്രീം കോടതിയിൽ

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
സുപ്രീം കോടതി | Photo: PTI
സുപ്രീം കോടതി | Photo: PTI

ന്യൂഡല്‍ഹി: മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ്. വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. മുനമ്പം വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും മുസ്‌ലിം ലീഗ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, അബ്ദുസമദ് സമദാനി, കെ. നവാസ് കാനി എന്നിവരാണ് മുസ്‌ലിം ലീഗിനുവേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്ത്. ഈ ഹര്‍ജിയിലാണ് മുനമ്പം വിഷയം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മുനമ്പം വിഷയത്തിന് പരിഹാരം കാണുന്നതിന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍, ബിഷപ്പുമാര്‍ ഉള്‍പ്പടെ വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുനമ്പം നിവാസികളുടെ കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. വിഷയത്തില്‍ അന്തിമ പരിഹാരം കാണുന്നത് വരെ ആ ശ്രമം തുടരുമെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിന് മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരാണ് പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണേണ്ടത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ അറിയിച്ചു.

മുസ്‌ലിം ലീഗിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകനും രാജ്യസഭാ അംഗവും ആയ ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരാകുന്നത്

Content Highlights: muslim league clears stand on munambam land issue