ചൊക്രമുടിയിൽ നീലക്കുറിഞ്ഞിത്തിരക്ക്; നീണ്ട ക്യൂ... ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത വാഹനങ്ങളുടെ നിര

കുഞ്ചിത്തണ്ണി: അവധിദിനമായ രണ്ടാംശനിയാഴ്ചയും ഞായറാഴ്ചയും നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് കാണാൻ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ രണ്ടുദിവസവും നീലക്കുറിഞ്ഞി കാണാൻ ചൊക്രമുടിയിൽ എത്തിയത്.
ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്തതുപോലെ ഗ്യാപ് റോഡിലൂടെ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുന്നത്. രണ്ടാംശനിയാഴ്ച പൊതു അവധി ദിനമായതും തുടർന്നുവന്ന ഞായറാഴ്ചയും ആണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ചൊക്രമുടിയിൽ എത്തിയത്. മഴയൊന്നും ഇല്ലാത്ത നല്ല കാലാവസ്ഥയും സഞ്ചാരികളെ കൂടുതലായി ഇങ്ങോട്ട് ആകർഷിക്കുന്നുണ്ട്.
ചൊക്രമുടിയുടെ താഴ്‌വാരത്ത് ദേവികുളം ഗ്യാപ്പ് റോഡിന്റെ വശത്തു സ്ഥിതിചെയ്യുന്ന വനംവകുപ്പിന്റെ ബൈസൺ ട്രയൽ സെന്ററിൽ എത്തുന്നതിൽ പകുതി ആളുകൾ മാത്രമേ ടിക്കറ്റെടുത്ത് നീലക്കുറിഞ്ഞി കാണാൻ മലമുകളിലേക്ക് പോകുന്നുള്ളൂ. ദുർഘടമായ ഒറ്റയടിപ്പാതയിലൂടെ പോകണം എന്നുള്ളതാണ് പല സഞ്ചാരികളെയും ഇതിൽനിന്ന് വിലക്കുന്നത്.
ചൊക്രമുടിയിൽ ഉൾപ്പെടെ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തത് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവാണ് നൽകിയിരിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് ഇതുവരെ പൂക്കാലം കണ്ട് മടങ്ങിയത്. അനുകൂല കാലാവസ്ഥയായതിനാൽ പൂക്കാലത്തിന്റെ ദൈർഘ്യം കൂടും.
Content Highlights: Massive influx of tourists witnessed at Chokramudi for the Neelakurinji bloom during the weekend., Favorable weather conditions are attracting thousands of visitors to Munnar's Gap Road., Only a fraction of visitors at the Bison Trail Centre take tickets due to the rugged trekking path., The blooming season has provided a major boost to the local tourism sector with expectations of an extended season.