എം.ആർ. അജിത്കുമാറിനെ ബെവ്‌കോ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണം; ആവശ്യവുമായി എക്‌സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്‌കോ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണം എന്ന ആവശ്യവുമായി എക്‌സൈസ് മന്ത്രി എം. ലിജു. സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ആവശ്യം. ആലപ്പുഴയിൽ നടന്ന 'രക്ഷാപ്രവർത്തന'ത്തിന്റെ പേരിലാണ് എം.ആർ. അജിത്കുമാർ നിലവിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്.
എക്‌സൈസ് കമ്മീഷണർ സ്ഥാനം ഒരു ഐഎഎസ് ഉദ്യോഗസ്ഥന് വേണം എന്ന് ആവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് തൽസ്ഥാനത്തിരുന്ന അജിത്കുമാറിനെ അവിടെനിന്നും ഒഴിവാക്കിയത്.
അതിനുപിന്നാലെയാണ്, ബെവ്‌കോ എംഡി ആയിരുന്ന ഐജി അർഷിത അത്തല്ലൂരിയെ ആ സ്ഥാനത്തുനിന്നും മാറ്റി അജിത്കുമാറിനെ ബെവ്‌കോയുടെ സിഎംഡി ആയി നിയമിച്ചത്. ഇപ്പോൾ, സിഎംഡി സ്ഥാനത്തുനിന്നും അജിത്കുമാറിനെ മാറ്റണം എന്ന ആവശ്യമാണ് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ആസ്ഥാനത്ത് വൈകാതെ ഒരു അഴിച്ചുപണി വരും. ആ സമയത്ത്, അജിത്കുമാറിനെ ഈ സ്ഥാനത്തുനിന്നും മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശനുമുന്നിൽ ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ഇതിന് പച്ചക്കൊടി കാട്ടിയതായാണ് വിവരം. അങ്ങനെയെങ്കിൽ ബെവ്‌കോയുടെ തലപ്പത്തേക്ക് വൈകാതെ മറ്റൊരു ഉദ്യോഗസ്ഥൻ എത്തും.
Content Highlights: Excise Minister M. Liju demands the removal of M.R. Ajith Kumar from the Bevco CMD position. The demand seeks to ensure transparency in the department's operations. M.R. Ajith Kumar previously faced scrutiny regarding incidents in Alappuzha. A major reshuffle of IAS and IPS officers in Kerala is expected soon. Chief Minister V.D. Satheesan has reportedly signaled approval for the transition.