18 വയസ്സായാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണി; പോലീസ് പിടികൂടി വിട്ടയച്ച 17-കാരനെ കാണാതായി

ശ്രീകാര്യം (തിരുവനന്തപുരം): പള്ളിത്തിരുനാൾ ഗാനമേളയ്‌ക്കിടെ അടിപിടി ഉണ്ടാക്കിയെന്ന് ആരോപിച്ചു തുമ്പ പോലീസ് പിടികൂടി വിട്ടയച്ച പ്രായപൂർത്തിയാകാത്ത മൂന്നുപേരിൽ ഒരാളെ കാണാതായി. പള്ളിത്തുറ സ്വദേശിയായ പതിനേഴുകാരനെയാണ് കാണാതായത്.
ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് പള്ളിത്തുറ മേരിമഗ്ദലന ദേവാലയത്തിന്റെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ഡാൻസ് കളിക്കുന്നതിനിടെ അടിപിടി ഉണ്ടായത്.
പരിപാടി കഴിഞ്ഞു എല്ലാവരും വീട്ടിൽ പോകുകയും ചെയ്തു. തുടർന്നാണ് പുലർച്ചെ മൂന്ന് മണിയോടെ തുമ്പ പോലീസ് വീട്ടിലെത്തി പതിനേഴുകാരനെ വിളിച്ചുണർത്തി സുഹൃത്തിന്റെ വീട് കാണിച്ചുനൽകാൻ ആവശ്യപ്പെട്ട് ജീപ്പിൽ കയറ്റിക്കൊണ്ട് പോയത്.
തുടർന്ന് അടിപിടി ഉണ്ടാക്കിയെന്നാരോപിച്ചു തുമ്പ പോലീസ് അയൽ വാസികളായ മൂന്നു പേരെയും പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് പതിനേഴുകാരനെ പുലർച്ചെ 5 മണിയോടെ മറ്റു രണ്ടുപേരുടെ രക്ഷാകർത്താക്കൾക്കൊപ്പം വിടുകയായിരുന്നു. രാവിലെ മകൻ വീട്ടിൽ എത്താത്തതിനാൽ തുമ്പ പോലീസിൽ അന്വേഷിച്ചു വീട്ടുകാർ എത്തിയപ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചതായി അറിയുന്നത്.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ചൊവ്വാഴ്ച രാത്രി 8 മണിയോടെ പിതാവിനെ വിളിച്ചു താൻ എറണാകുളം സൗത്തിൽ ഉണ്ടെന്നും കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽവെച്ച് പ്രായപൂർത്തിയായാലുടൻ നിന്നെ കള്ളക്കേസിൽ കുടുക്കി അകത്താക്കുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നും അത് ഭയന്നാണ് മകൻ നാടു വിട്ടതെന്നും പിതാവ് സെബാസ്റ്റ്യൻ പറഞ്ഞു.
Content Highlights: Boy Goes Missing After Police Detainment at Pallithura Church Festival