കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; ദുഃഖകരമെന്ന് വനംമന്ത്രി, പ്രതിഷേധവുമായി നാട്ടുകാര്‍

#സ്വന്തം ലേഖകന്‍
മരിച്ച എല്‍ദോസ്, എല്‍ദോസിന്റെ മൃതദേഹം
മരിച്ച എല്‍ദോസ്, എല്‍ദോസിന്റെ മൃതദേഹം

കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളന്‍തണ്ണിക്കടുത്താണ് സംഭവം. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസ് (45) ആണ് കൊല്ലപ്പെട്ടത്. എല്‍ദോസിനെ റോഡില്‍ മരിച്ച നിലയിലാണ് കണ്ടെത്തിത്. ജോലി കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എല്‍ദോസിനെ ആക്രമിച്ചത്. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്‌റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് സംഭവം. 

തിങ്കളാഴ്ച രാത്രി 8.45-നും ഒമ്പതുമണിക്കും ഇടയിക്കാണ് ദാരുണമായ സംഭവം ഉണ്ടായത്. എല്‍ദോസിന് പിന്നാലെ വന്നിരുന്നയാള്‍ പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്. സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും വനംവകുപ്പ് വേണ്ടരീതിയില്‍ നടപടികള്‍ എടുത്തില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികള്‍. 

കാട്ടാനക്കൂട്ടം ഇപ്പോഴും ഈ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ളതായും വിവരമുണ്ട്. കാലങ്ങളായി കാട്ടാനശല്യമുള്ള സ്ഥലമാണിത്. സൗരോര്‍ജ വേലിയോ, വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഇവിടുത്തെ ജനങ്ങള്‍ വളരെ നാളായി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല. 

കാടിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് പരിമിതിയുള്ളതുമായ സ്ഥലമാണിത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം, പ്രദേശത്ത് തൂക്കുവേലി ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചിരുന്നതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. എന്തുകൊണ്ടാണ് അത് നടപ്പാക്കാത്തതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Content Highlights: man died in elephant attack in kothamangalam