ഈ വര്‍ഷം ഇതുവരെ ആറ് ജീവന്‍; കാട്ടാനക്കലിയില്‍ ഒടുങ്ങുന്ന മനുഷ്യജീവിതങ്ങള്‍

പശുവിനെ അഴിച്ചുകെട്ടാന്‍ പോയപ്പോള്‍, സാധനങ്ങള്‍ വാങ്ങി മടങ്ങിവരുന്നതിനിടെ, വീടിനടുത്തെ അരുവയിലേക്ക് കുളിക്കാന്‍ പോയപ്പോള്‍... ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മാത്രം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. കാട്ടാനയും കടുവയും കാട്ടുപന്നിയുമൊക്കെച്ചേര്‍ന്ന് ദുരിതമയമാക്കുകയാണ് ജനജീവിതം. വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുള്ള മരണങ്ങള്‍ സാധാരണവാര്‍ത്തകളായി മാറുന്നു. കാട്ടാന ആക്രമിച്ച് കൊന്നതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലെ നൂല്‍പ്പുഴയില്‍നിന്നാണ്. തിങ്കളാഴ്ച (ഫെബ്രുവരി-10) വൈകിട്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങിവരുമ്പോഴാണ് കാപ്പാട് ഉന്നതിയിലെ മനു എന്ന നാല്‍പ്പത്തഞ്ചുകാരന് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത്.
തിങ്കളാഴ്ച ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ സോഫിയ എന്ന 45-കാരിക്ക് ജീവന്‍ നഷ്ടമായി. ടി.ആര്‍. ആന്‍ഡ് ടി. തോട്ടത്തില്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. വീടിന് അടുത്തുള്ള അരുവിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് സോഫിയയെ ആന ആക്രമിച്ച് കൊലപ്പെടുത്തിയത്. നാലുദിവസത്തിനിടെ ഇടുക്കി ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സോഫിയ എന്നറിയുമ്പോഴാണ് കാട്ടാനക്കലിയുടെ തീവ്രത വ്യക്തമാകുന്നത്. തീര്‍ന്നില്ല, 2024-ല്‍ മാത്രം ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴുപേരാണ്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തിയതും തിങ്കളാഴ്ചയായിരുന്നു. കുളത്തൂപ്പുഴ വനം റേഞ്ച് പരിധിയില്‍പെട്ട വേല ഇലവുപാലം അടിപറമ്പ് തടത്തരികത്ത് വീട്ടില്‍ ബാബു (54) എന്നയാളെയാണ് ആന കൊന്നത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ പരിസരവാസികള്‍ നടത്തിയ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. കുളത്തൂപ്പുഴ വനം പരിധിയില്‍പ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്ക് സമീപമാണ് ബാബുവിന്റെ വസ്ത്രങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നീര്‍ച്ചാലിന് സമീപത്തായി ആന ചവിട്ടിക്കൊന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ (2024-25) ഇതുവരെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 57 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലാണ്, 15 പേര്‍ക്ക്. കാട്ടുപന്നി ആക്രമണത്തില്‍ എട്ടുപേരും കടുവയുടെ ആക്രമണത്തില്‍ ഒരാളും പാമ്പുകടിയേറ്റ് 32 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ ഇക്കാലയളവില്‍ ഒരാള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അതേസമയം, 2025-ല്‍ വന്യജീവി ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 12 പേരാണ്. ഇതില്‍ ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് കാട്ടാന ആക്രമണത്തിലാണ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്കും കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ക്കും പാമ്പുകടിയേറ്റ് നാലുപേര്‍ക്കും ജീവന്‍ നഷ്ടമായെന്ന് വനംവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. ഇനി ഫെബ്രുവരി മാസത്തെ മാത്രം കണക്കുനോക്കിയാല്‍, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അഞ്ചുപേരാണ്. പാമ്പുകടിയേറ്റ് ഒരാള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്.
2017-17 മുതല്‍ 2024-25 സാമ്പത്തികവര്‍ഷം വരെ കേരളത്തില്‍ വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ ഇങ്ങനെയാണ്.
Content Highlights: man and wildlife conflict in kerala death rate alarming shows forest department data