പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞപ്പോള്‍
കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞപ്പോള്‍

പാലക്കാട്: കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ നാല് പെണ്‍ കുട്ടികളാണ് മരിച്ചത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. 

വൈകുന്നേരം നാലുമണിയോടെ  പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാര്‍ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ച മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്.

മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അമിതവേഗത്തിലെത്തിയ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ലോറി നിയന്ത്രണം വിട്ട് വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികളാണ്. ഡ്രൈവര്‍ മഹേന്ദ്ര പസാദിനും ക്ലീനര്‍ വര്‍ഗീസിനും ഗുരുതര പരിക്കൊന്നും ഇല്ല.ഇരുവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്.
 


 

Content Highlights: lorry accident at palakkad