കുവൈത്തിൽ മരിച്ച ബിനോയ് തോമസിന് വീടുവെക്കാനുള്ള നടപടി വേഗത്തിലാക്കും- മന്ത്രി കെ.രാജൻ

ബിനോയ് തോമസിന്റെ കുടുംബത്തെ മന്ത്രി കെ.രാജൻ സന്ദർശിക്കുന്നു
ബിനോയ് തോമസിന്റെ കുടുംബത്തെ മന്ത്രി കെ.രാജൻ സന്ദർശിക്കുന്നു

തൃശ്ശൂർ: കുവൈത്തിൽ തീപിടുത്തത്തിൽ  മരിച്ച ചാവക്കാട് സ്വദേശി തോപ്പിൽ ബിനോയ് തോമസിന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി കെ.രാജൻ. ഞായറാഴ്ച രാവിലെ ബിനോയിയുടെ തെക്കൻ പാലയൂരിലെ വീട്ടിലെത്തിയ മന്ത്രി കുടുംബത്തിന് വീടുവെക്കാനുള്ള  നടപടികൾ വേഗത്തിലാക്കുന്നതിന് നഗരസഭയുടെ അടിയന്തര കൗൺസിൽ ചേരാൻ അധികൃതരോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തുനിന്ന് കുടുംബത്തിന് കിട്ടേണ്ട എല്ലാ സഹായങ്ങൾക്കുമുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ഇടപെടലും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.

ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ് ബിനോയിയുടെ കുടുംബം കഴിയുന്നത്. സ്വന്തമായൊരു വീടെന്ന ആഗ്രഹം പൂർത്തീകരിക്കാനാണ് അപകടത്തിന് ഒരാഴ്ച മുമ്പ് ബിനോയ് കുവൈത്തിലേക്ക് പുറപ്പെട്ടത്. തിരുവല്ലയിലുള്ള സുഹൃത്താണ് ജോലി ശരിയാക്കി നൽകിയത്.  സ്വപ്നങ്ങൾ പാതിഴിയിൽ ഉപേക്ഷിച്ച് ബിനോയ് വിട പറഞ്ഞതോടെ ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്.

മന്ത്രിയുടെ നിർദേശ പ്രകാരം 20-ന് നഗരസഭ ഈ വിഷയം മാത്രം അജണ്ടയാക്കി അടിയന്തിര കൗൺസിൽയോഗം ചേരും. കുടുംബത്തിന് വീടുവെച്ചുനൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അറിയിച്ചിരുന്നു.

ആരോഗ്യ മന്ത്രിയുടെ കുവൈത്ത് യാത്ര റദ്ദാക്കിയത് തീർത്തും തെറ്റായ നടപടിയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്  മന്ത്രി കെ രാജൻ പ്രതികരിച്ചു. തൃശ്ശൂർ ജില്ലയുടെ പല ഭാഗങ്ങളിലും തുടരെ ഉണ്ടാകുന്ന ഭൂചലനത്തിൽ ആശങ്ക വേണ്ടെന്നും ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. എൻ. കെ. അക്ബർ എം.എൽ.എ., മുൻ മന്ത്രി വി.എസ്.സുനിൽകുമാർ, നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, ഡെപ്യൂട്ടി തഹസീൽദാർ കെ.ജെ.തോമസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


 

Content Highlights: Kuwait fire Minister K Rajan visited the family of Benoy ThomasKuwait fire Minister K Rajan visited