മാധ്യമങ്ങളോട് പറയേണ്ടത് പാർട്ടി നിലപാട്, വ്യക്തിപരമായ അഭിപ്രായമല്ല; വക്താക്കളോട് കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ രൂക്ഷമായ ഉൾപ്പാർട്ടി പോരിനും പരസ്യമായ അഭിപ്രായ വ്യത്യാസങ്ങൾക്കും തടയിടാൻ ശക്തമായ ഇടപെടലുമായി കെപിസിസി.
പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ വ്യക്തിപരമായ അഭിപ്രായങ്ങളും തർക്കങ്ങളും മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വക്താക്കൾ ചർച്ചയാക്കുന്നത് പാർട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് കെപിസിസി വിലയിരുത്തി. ഇത്തരം പരസ്യ പ്രതികരണങ്ങൾ പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത കുറയ്ക്കാൻ ഇടയാക്കുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങളും നിലപാടുകളും മാത്രമേ പൊതുവേദികളിലോ മാധ്യമങ്ങളിലോ അവതരിപ്പിക്കാവൂ എന്ന് കെപിസിസി കർശന നിർദ്ദേശം നൽകി. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളോ സംഘടനാപരമായ പരാതികളോ ഉണ്ടെങ്കിൽ അവ പാർട്ടിയുടെ ആഭ്യന്തര വേദികളിൽ മാത്രമേ ഉന്നയിക്കാവൂ എന്നും സംഘടനാ സംവിധാനത്തിലൂടെ അവ പരിഹരിക്കണമെന്നും നിർദ്ദേശമുണ്ട്. പാർട്ടിയുടെയും നേതൃത്വത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുന്ന തരത്തിലുള്ള പ്രസ്താവനകളിൽ നിന്നോ ചർച്ചകളിൽ നിന്നോ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നോ അംഗങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും കെപിസിസി വ്യക്തമാക്കി.
മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പാർട്ടിയുടെ അച്ചടക്കവും ഐക്യവും ഉത്തരവാദിത്തബോധവും ഉയർത്തിപ്പിടിക്കണമെന്ന് കെപിസിസി ഓർമ്മിപ്പിച്ചു. സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നത് ഒഴിവാക്കി പാർട്ടിക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ ആവശ്യമായ അച്ചടക്ക നടപടികളാണ് ഈ നിർദ്ദേശങ്ങളിലൂടെ കെപിസിസി ലക്ഷ്യമിടുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ മാധ്യമ വിഭാഗം ചെയർപേഴ്‌സൺ ദീപ്തി മേരി വർഗീസ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
പാർട്ടിയുടെയും നേതൃത്വത്തിന്റെയും പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുകയോ ചർച്ചകളിൽ പങ്കെടുക്കുകയോ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
മുൻ എസ്.എഫ്.ഐ നേതാവിനെ സർക്കാർ പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന വിവാദങ്ങൾക്കിടെയാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്, ഇത് പാർട്ടി നേതാക്കൾക്കിടയിൽ പരസ്യമായ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Content Highlights: KPCC mandates strict discipline for party members to prevent public dissent ahead of 2026.