കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതേവിട്ടു

അബ്ബാസ് അലി, ഷംസൂൺ കരിംരാജ, ദാവൂദ് സുലൈമാൻ
അബ്ബാസ് അലി, ഷംസൂൺ കരിംരാജ, ദാവൂദ് സുലൈമാൻ

കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ്‌ മൂവ്‌മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഷംസുദ്ദീൻ എന്നയാളെയാണ് കോടതി വെറുതേവിട്ടത്.

കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ്‌ നവംബർ നാലിന് വിധിപറഞ്ഞത്. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 

2016 ജൂൺ 15-ന്‌ രാവിലെ കൊല്ലം കളക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ളീഡർ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചൽ ഷാനവാസും ഹാജരായി.

Content Highlights: Kollam collectorate blast case