'10 തവണ മത്സരിച്ചു, വോട്ടർമാർ സിഗ്നൽ നൽകി': ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഡൽഹിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിർണ്ണായക പ്രഖ്യാപനം അദ്ദേഹം നടത്തിയത്.
പത്തുതവണ ലോക്‌സഭയിലേക്ക് ജനവിധി തേടിയ താൻ ഇനിയൊരു അങ്കത്തിന് മുതിരുന്നത് രാഷ്ട്രീയമായി ഉചിതമല്ലെന്ന നിലപാടിലാണ് കൊടിക്കുന്നിൽ സുരേഷ്. '10 പ്രാവശ്യം ലോക്‌സഭയിലേക്ക് മത്സരിച്ചതാണ്. ഇനി വീണ്ടും ഒരു മത്സരത്തിന് പോകുന്നത് ഒരിക്കലും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ മത്സരരംഗത്ത് നിന്ന് മാറിനിൽക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ നിർദേശിച്ചത് അനുസരിച്ചാണ് മത്സരിച്ചത്.' -കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ നേരിട്ട കനത്ത ഭൂരിപക്ഷ ഇടിവിനെ രാഷ്ട്രീയ മുന്നറിയിപ്പായാണ് കൊടിക്കുന്നിൽ സുരേഷ് കാണുന്നത്. കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 10,000 വോട്ടിലേക്ക് ചുരുങ്ങിയത് വോട്ടർമാർ നൽകിയ വ്യക്തമായ ഒരു 'സിഗ്‌നൽ' ആണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇനിയൊരു മത്സരത്തിന് താൻ മുതിരരുത് എന്ന സന്ദേശമാണ് ജനങ്ങൾ ഇതിലൂടെ നൽകിയതെന്നും, ആ ജനവികാരം ഉൾക്കൊണ്ടാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി ഒരേ ആൾ തന്നെ മത്സരിക്കുന്നുവെന്നും പുതിയ ആളുകൾക്കായി വഴിമാറുന്നില്ലെന്നുമെല്ലാമുള്ള വിമർശനങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നിരുന്നു. അന്ന് താൻ മാറിനിൽക്കാൻ തയ്യാറായിരുന്നുവെന്നത് ആർക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഈ പ്രഖ്യാപനത്തെ കെപിസിസി. അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Mavelikara MP Kodikunnil Suresh announced he will not contest in 2029. Having run in ten parliamentary polls, Kodikunnil Suresh stated reduced margins signaled it was time to step down for new candidates.