കൊച്ചിയിൽ കുടിവെള്ളം തടസ്സപ്പെടില്ല, ടാങ്കര്‍ ലോറികള്‍ വഴിയും ടാങ്കുകള്‍ സ്ഥാപിച്ചും ജലവിതരണം ഉറപ്പാക്കും- മന്ത്രി

#സ്വന്തം ലേഖിക
തകർന്ന കുടിവെള്ള ടാങ്ക്
തകർന്ന കുടിവെള്ള ടാങ്ക്

കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്ന സംഭവത്തില്‍ കുടിവെള്ളവിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിലവിലെ സാഹചര്യത്തില്‍ വിദൂര പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടും. ഇവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍വഴി കുടിവെള്ളം എത്തിക്കാനാണ് തീരുമാനം. ടാങ്കര്‍ ലോറികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിനായി അവിടങ്ങളില്‍ 5,000 ലിറ്ററോ 10,000 ലിറ്ററോ ശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടികള്‍ സ്വീകരിക്കുക എന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചി തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നത്. ഒരുകോടി 38 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. ഇതോടെ നിരവധി വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങള്‍ അടക്കം ഒഴുകിപ്പോവുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കോര്‍പ്പറേഷനിലും ചേരാനെല്ലൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടെ 30 ശതമാനം ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രണ്ട് കമ്പാര്‍ട്ടുമെന്റുകളായി നിര്‍മ്മിച്ചിട്ടുള്ള ടാങ്കിന്റെ ഒരു കമ്പാര്‍ട്ട്‌മെന്റിനാണ് നാശം സംഭവിച്ചത്. 68 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട് കമ്പാര്‍ട്ട്‌മെന്റുകളും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു. അടിയന്തരമായി ഇത് അടയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. ആലുവ, മരട് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ടാങ്കിലേക്ക് വെള്ളം ലഭിച്ചിരുന്നത്. ഇതില്‍ മരടില്‍ നിന്നുള്ള വെള്ളം, നിലവില്‍ തകര്‍ന്ന കമ്പാര്‍ട്ട്‌മെന്റിലേക്കായിരുന്നു എത്തിയിരുന്നത്. ഇത് രണ്ടാമത്തെ കമ്പാര്‍ട്ട്‌മെന്റിലേക്ക് തിരിച്ചുവിടേണ്ടതുണ്ട്. ഇതിന് പുറമേ രണ്ടാമത്തെ കമ്പാര്‍ട്ട്‌മെന്റിലും ചെറിയ തോതിലുള്ള ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൂടി പരിഹരിച്ച ശേഷമായിരിക്കും കുടിവെള്ള വിതരണം പുനരാരംഭിക്കുക.

പമ്പിങ് വീണ്ടും പ്രവര്‍ത്തനക്ഷമമായ ശേഷം കുടിവെള്ള വിതരണത്തിന്റെ സമയക്രമത്തില്‍ മാറ്റംവരുത്തും. രാവിലെ മൂന്ന് മുതല്‍ അഞ്ച് വരെയും ഒന്‍പത് മുതല്‍ 11 വരെയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെയുമാകും പമ്പിങ് നടത്തുക. 

നേരത്തെ 1.35 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിടത്ത് ഇപ്പോള്‍ 68 ലക്ഷം ലിറ്റര്‍ മാത്രമാണ് സംഭരിക്കാനാകൂ. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ കമ്പാര്‍ട്ട്‌മെന്റില്‍ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് നാല് മീറ്ററില്‍ നിന്ന് 4.2 മീറ്ററാക്കി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി 85 ലക്ഷം ലിറ്റര്‍ വെള്ളം വരെ ഈ കമ്പാര്‍ട്ട്‌മെന്റില്‍ സംഭരിക്കാന്‍ ആകും.

നിലവിലത്തെ സാഹചര്യത്തില്‍ വിദൂര പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടും. ഇവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി കുടിവെള്ളം എത്തിക്കാനാണ് തീരുമാനം. ഇതിന് വേണ്ട വാഹനങ്ങള്‍ ആര്‍.ടി.ഒ യുടെ സഹായത്തോടെ ലഭ്യമാക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം ചേരും.

കൊച്ചി കോര്‍പ്പറേഷന്‍, ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവരാണ് ടാങ്കര്‍ സ്ഥാപിക്കേണ്ട പ്രദേശങ്ങള്‍ കണ്ടെത്തുന്നത്. ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ മനോജിനാണ് ഏകോപന ചുമതല.

തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന് ജല അതോറിറ്റിക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പച്ചാളത്ത് നിര്‍മ്മാണം പൂര്‍ത്തിയായ കുടിവെള്ള സംഭരണി പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പച്ചാളം, വടുതല ഭാഗങ്ങളിലെ കുടിവെള്ള വിതരണം സുഗമമാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന്‍ എം.പി, ഉമ്മ തോമസ് എം.എല്‍.എ, ടി.ജെ വിനോദ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.