മഴയ്ക്ക് മുന്നേ കാനകൾ വൃത്തിയാക്കാതെ കൊച്ചി കോർപ്പറേഷൻ; റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മഴയ്ക്ക് മുമ്പ് കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു.
കോർപ്പറേഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നഗരത്തിലെ കാനകളിൽ നിന്ന് ചെളി നീക്കംചെയ്യുന്ന ജോലികൾ 30 ശതമാനം മാത്രമാണ് പൂർത്തികരിച്ചിരിക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മഴയ്ക്കിടയിൽ എങ്ങനെ കാനകൾ വൃത്തിയാക്കുമെന്ന് കോടതി ചോദിച്ചു. ഇങ്ങനെയാണെങ്കിൽ പൊതുപണം ആരുടെയെങ്കിലും പോക്കറ്റിലേക്കായിരിക്കും ഒഴുകുന്നത് അറബികടലിലേക്ക് ആയിരിക്കില്ലെന്നും കോടതി വിമർശിച്ചു.
മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യമുണ്ടായാൽ കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മഴ കനത്തതോടെ കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
Content Highlights: Kerala High Court slams Kochi Corporation for insufficient canal cleaning before monsoon