വകുപ്പ് മാറി, ശ്രീറാമിന്റേത് ജീവപര്യന്തത്തില്‍ നിന്ന്‌ രണ്ടുവര്‍ഷംവരെ തടവുകിട്ടുന്ന കുറ്റമായി

ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ് | ഫയല്‍ചിത്രം
ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ് | ഫയല്‍ചിത്രം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ നരഹത്യക്കുറ്റമാണ് പോലീസ് ചുമത്തിയിരുന്നത്. പരമാവധി ശിക്ഷ ജീവപര്യന്തം കഠിനതടവായിരുന്നു. ഇപ്പോള്‍ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ച് മരണത്തിനിടയാക്കിയതിന് രണ്ടുവര്‍ഷംവരെ തടവുകിട്ടുന്ന കുറ്റമായി. ഇക്കാരണത്താല്‍ കേസ് ജില്ലാ കോടതിയില്‍നിന്നുമാറ്റി മജിസ്‌ട്രേറ്റ് കോടതിയിലാക്കുകയും ചെയ്തു.

ശ്രീറാമിനെതിരേ അശ്രദ്ധകൊണ്ട് മരണം സംഭവിക്കുക, അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, മോട്ടോര്‍വാഹന നിയമത്തിലെ അലക്ഷ്യമായി വാഹനം ഓടിക്കല്‍ എന്നീ കുറ്റങ്ങളാണുള്ളത്. വഫയ്‌ക്കെതിരേ വാഹനം അതിവേഗത്തില്‍ ഓടിക്കാന്‍ പ്രേരണനല്‍കുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

ശ്രീറാമിന് ബഷീറിനെ മുന്‍പരിചയമില്ലാത്തതിനാല്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല വാഹനം ഓടിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്. ബഷീറിനെ എത്രയുംവേഗം ആശുപത്രിയിലെത്തിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്ക് ശ്രീറാം സഹായിയായിനിന്നു. അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ നരഹത്യക്കുറ്റമാണെന്ന് നിയമപരമായി പറയാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.

ശ്രീറാമിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് പോലീസാണ്. അവിടെവെച്ച് മദ്യത്തിന്റെ മണമുണ്ടെന്നതിനപ്പുറമുള്ള ഒരു നടപടിയിലേക്കും കടക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പരിശോധനയ്ക്ക് രക്തസാംപിള്‍ എടുക്കുന്നതിനെ ശ്രീറാം തടസ്സപ്പെടുത്തിയതായി സാക്ഷിമൊഴികളില്ല. രക്തം പരിശോധനയ്‌ക്കെടുക്കാതിരുന്നത് പോലീസിനുവന്ന വീഴ്ചയാണെന്നും അതിന് ശ്രീറാമിനെ കുറ്റപ്പെടുത്താനാകില്ലെന്നുമാണ് കോടതിനിലപാട്. നവംബര്‍ 20-ന് പ്രതികള്‍ വിചാരണയ്ക്കായി ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

പുനഃപരിശോധനാ ഹര്‍ജി നല്‍കണം

വിധിക്കെതിരേ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അളവില്ല എന്നത് മാത്രമാണ് കോടതി പരിഗണിച്ചത്. ശ്രീറാമിനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമായി പോലീസും ഐ.എ.എസ്. ലോബിയും നടത്തുന്ന ശ്രമത്തിന്റെ തെളിവുകളടക്കം കോടതി പരിഗണിച്ചിട്ടില്ലെന്നും യൂണിയന്‍ വ്യക്തമാക്കി.

സര്‍ക്കാരും പോലീസും ശ്രമിച്ചത് ശ്രീറാമിനെ രക്ഷിക്കാന്‍ -വി.ഡി.സതീശന്‍

കേസിലെ പ്രതികള്‍ക്ക് സര്‍ക്കാരും പോലീസും എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ആദ്യം മുതല്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരും പോലീസും ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിന്നതിന്റെ പരിണതഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയത്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നതിന്റെ തെളിവുപോലും ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. പ്രതികളെ രക്ഷിക്കാന്‍വേണ്ടി മനഃപൂര്‍വം ചെയ്തതാണ്. സംസ്ഥാനത്ത് ഈ രീതിയില്‍ നീതി നടപ്പാക്കുന്നത് സങ്കടകരമാണ്. -വി.ഡി.സതീശന്‍ പറഞ്ഞു.
 

Content Highlights: KM Basheer death case: Court dismisses murder charges against Sriram Venkitaraman, Wafa Firoz