കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്നു; കുറ്റസമ്മത മൊഴിയുമായി മാതൃസഹോദരൻ, അവിശ്വസിച്ച് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ചു കുഞ്ഞിന്റെ മാതൃസഹോദരൻ ഹരികുമാർ. ഇയാളെ പല പ്രാവശ്യങ്ങളായി പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊല്ലുകയായിരുന്നു എന്ന് ഇയാൾ വെളിപ്പെടുത്തിയത്. ഇയാൾക്ക് കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
എന്നാൽ, ഈ മൊഴി പൂർണമായും വിശ്വസിക്കാൻ പോലീസ് തയ്യാറായിട്ടില്ല. കുട്ടിയുടെ അച്ഛൻ ശ്രീജിത്ത്, അമ്മ ശ്രീതു ഉൾപ്പെടെ മൂവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് പോലീസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ എന്തോ മറയ്ക്കാനാണോ ഇങ്ങനെയൊരു മൊഴിയെന്നും പോലീസ് സംശയിക്കുന്നു. മൂന്നുപേരെയും പോലീസ് ഇപ്പോഴും ചോദ്യംചെയ്യൽ തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
Content Highlights: 2-Year-Old Murder: Uncle admits crime