കുഞ്ഞിനെ കണ്ടെത്തിയത് ആൾമറയുള്ള കിണറ്റിൽ, മുറിയിൽ മണ്ണെണ്ണ ഗന്ധം ; മാതാപിതാക്കൾ കസ്റ്റഡിയിൽ

കുഞ്ഞിന്റെ വീട്ടിൽനിന്ന്
കുഞ്ഞിന്റെ വീട്ടിൽനിന്ന്

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ആൾമറയുള്ള കിണറ്റിൽ നിന്നാണ് രണ്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ, കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. 

അതേസമയം, അമ്മയുടെ സഹോദരൻ കിടന്ന മുറിയിൽ തീപ്പിടിച്ചതായാണ് കുടുംബം പറയുന്നത്. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നും ഇവർ പറയുന്നു. മുറിയിൽ മണ്ണെണ്ണയുടെ ​ഗന്ധമുണ്ടായിരുന്നു എന്ന് കോവളം എം.എൽ.എ. എം. വിൻസന്റും പറഞ്ഞു.

വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2)വിനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയർന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി. അ​ഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. 

Content Highlights: Two year old child dead in Well, Parents Detained at Balaramapuram