കാട്ടാന ആക്രമണം തടയാൻ 500 അംഗ സ്‌പെഷ്യൽ റിസർവ് ഫോഴ്‌സ്; സംഘർഷബാധിത മേഖലകളിൽ 24 മണിക്കൂർ പട്രോളിങ്

തിരുവനന്തപുരം: കാട്ടാനശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്ന പശ്ചാത്തലത്തിൽ 500 പേരുടെ സ്‌പെഷ്യൽ റിസർവ് ഫോഴ്‌സ് അടിയന്തരമായി രൂപവത്കരിക്കാൻ വനംവകുപ്പുമന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി.
വന്യജീവികൾ മൂലമുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കൂടുതൽ ഫലപ്രദമായി ലഘൂകരിക്കുന്നതിനുമായാണ് കാട്ടാനകളുടെ സാന്നിധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്‌പെഷ്യൽ റിസർവ് ഫോഴ്‌സ് യൂണിറ്റുകൾ രൂപവത്കരിക്കുന്നത്.
വന്യജീവി സാന്നിധ്യം അനുഭവപ്പെടുന്ന മേഖലകളെ സംബന്ധിച്ച് അറിവുള്ള ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരും വനംവകുപ്പിൽനിന്ന് വിരമിച്ച വിദഗ്ധരും പരിചയസമ്പന്നരായ തദ്ദേശവാസികളും സാങ്കേതിക പരിജ്ഞാനമുള്ളവരും ഉൾപ്പെടെയുള്ളവരാണ് സ്‌പെഷ്യൽ റിസർവ് ഫോഴ്‌സിൽ ഉണ്ടാവുക. ഈ യൂണിറ്റുകളെ സംസ്ഥാന വ്യാപകമായി വിന്യസിക്കും.
ആനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും സദാ നിരീക്ഷിക്കുക, ജനവാസമേഖലകളിലോ ജനവാസകേന്ദ്രങ്ങളുടെ സമീപത്തോ സമീപ പ്രദേശങ്ങളിലോ കാട്ടാനകളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നപക്ഷം കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും നൽകുന്നതിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലികൾ ഉൾപ്പെടെയുള്ള വിവിധ വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത നിരന്തരം നിരീക്ഷിച്ച് ഉറപ്പുവരുത്തുക, ജനവാസമേഖലയോട് അടുത്തെത്തുന്ന കാട്ടാനകളെ സുരക്ഷിതമായി കാട്ടിലേക്ക് തുരത്തുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർആർടികൾക്ക് വേണ്ട സഹായങ്ങളും പിന്തുണയും ലഭ്യമാക്കുക, മറ്റു സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയവയായിരിക്കും സ്‌പെഷ്യൽ റിസർവ് ഫോഴ്‌സിന്റെ പ്രധാന പ്രവർത്തനങ്ങൾ.
സ്‌പെഷ്യൽ റിസർവ് ഫോഴ്‌സ് 24 മണിക്കൂറും സംഘർഷ ബാധിത മേഖലകളിൽ പട്രോളിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തും.
Content Highlights: Formation of a 500-member Special Reserve Force., Deployment in 100 batches across high-risk hotspots., 24/7 patrolling and real-time elephant movement monitoring., Integration of tribal experts and retired forest officials., Enhanced maintenance of solar fencing and rapid response support.