'സ്കൂൾ സമയമാറ്റത്തിൽ പുനഃരാലോചനയില്ല, സർക്കാർ തീരുമാനങ്ങളെയെല്ലാം ദുഷ്ടലാക്കോടെ കാണുന്നത് ശരിയല്ല'

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി | ചിത്രം: ബിജു വർഗീസ്, മാതൃഭൂമി
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി | ചിത്രം: ബിജു വർഗീസ്, മാതൃഭൂമി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല എന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് ചര്‍ച്ച നടത്തുന്നത് എന്നും സമസ്തയുമായി മാത്രമല്ല, സംശയമുള്ള എല്ലാവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. 

'ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് ചര്‍ച്ച നടത്തുന്നത്. സമസ്തയെ മാത്രമല്ല, ഈ വിഷയത്തില്‍ സംശയമുള്ള എല്ലാവരേയും ചര്‍ച്ചയ്ക്ക് വിളിക്കും. നിയമപ്രശ്‌നങ്ങളും കോടതി പ്രശ്‌നങ്ങളും അവരുമായി സംസാരിക്കും,' വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. 

'എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ കാര്യംമാത്രമാണ് നമ്മള്‍ സംസാരിക്കുന്നത്. സര്‍ക്കാര്‍ എന്തുകാര്യം പറഞ്ഞാലും അതിനെ ദുഷ്ടലാക്കോടെ മാത്രം കാണുന്നത് ശരിയല്ല. കാര്യങ്ങള്‍ മനസിലാക്കാതെ സമരം പ്രഖ്യാപിക്കുക എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല,' മന്ത്രി പറഞ്ഞു. 

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തിയിരുന്നു. ഈ മാറ്റം അംഗീകരിക്കില്ല എന്ന് വ്യക്തമാക്കിയ സമസ്ത നേതാക്കള്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചെന്നും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന്, പ്രത്യേക സമൂഹത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാരിനെ വിരട്ടാന്‍ നോക്കുന്നത് ശരിയല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. 

Content Highlights: kerala school timing issue v sivankutty criticises samastha kerala news