PSC പരീക്ഷ ക്രമക്കേട്: ഉദ്യോഗസ്ഥർ പ്രതികൾ, FIR രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പി.എസ്.സി. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആദ്യ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിയമനങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആറിൽ ആരുടെയും പേരുകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.

ആസൂത്രണ ബോർഡ് നിയമനത്തിലെ ക്രമക്കേടിന് വഴിവിട്ട സഹായങ്ങൾ നൽകിയ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഔദ്യോഗികമായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കാനാണ് എസ്‌ഐടി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. പരാതിക്കാരൻ നൽകിയ മൊഴി അടിസ്ഥാനമാക്കിയാണ് എഫ്‌ഐആർ തയ്യാറാക്കിയിട്ടുള്ളതെന്നും, ഈ ക്രമക്കേടിലൂടെ ആർക്കാണ് സാമ്പത്തിക ലാഭം ഉണ്ടായതെന്നതടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിന്റെ മേൽനോട്ടത്തിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐജി അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള കണ്ടെത്തലുകളാണ് പ്രാഥമിക ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നതെങ്കിലും മറ്റ് പല കാറ്റഗറികളിലുമുള്ള നിയമനങ്ങളിലും സമാനമായ ക്രമക്കേടുകൾ നടന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്.

Content Highlights: Crime Branch registers FIR in Kerala PSC Planning Board recruitment fraud. Officials identified as suspects.