31 -ന് കൂട്ടവിരമിക്കല്‍; പടിയിറങ്ങുക പതിനായിരത്തോളം ജീവനക്കാര്‍, കണ്ടെത്തേണ്ടത് 6000 കോടിരൂപ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മേയിലെ കൂട്ടവിരമിക്കല്‍ ഇത്തവണയും. 31-ന് പതിനായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ പടിയിറിങ്ങും. കഴിഞ്ഞവര്‍ഷം മേയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവര്‍ഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്.

ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതിനുമുന്‍പ് സ്‌കൂളില്‍ ചേരാന്‍ മേയ് 31 ജന്മദിനമായി ചേര്‍ക്കുന്നതായിരുന്നു പൊതുരീതി. ഔദ്യോഗികരേഖകളിലും ഇതാകും ജനനത്തീയതി. ഇതിന്റെ ബാക്കിപത്രമാണ് ഈ ദിവസത്തെ കൂട്ടവിരമിക്കല്‍.

വിരമിക്കുന്നവര്‍ക്ക് ആനുകൂല്യംനല്‍കാന്‍ ഏകദേശം 6000 കോടിരൂപ വേണ്ടിവരും. ഇത് ഒറ്റയടിക്ക് നല്‍കേണ്ടതല്ല. അക്കൗണ്ട്സ് ജനറല്‍ അനുവദിക്കുന്ന മുറയ്ക്കാണ് വിരമിക്കല്‍ ആനുകൂല്യം കൈമാറുക.

കെഎസ്ഇബിയില്‍ 1022 പേര്‍

കെഎസ്ഇബിയില്‍നിന്ന് 1022 പേര്‍ വിരമിക്കും. 122 ലൈന്‍മാന്‍, 326 ഓവര്‍സീയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ഫീല്‍ഡ് തലത്തില്‍ ജീവനക്കാര്‍ കുറവായതിനാല്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. വിരമിച്ചവരുടെ സേവനം പ്രയോജനപ്പെടുത്താനും എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലൂടെ താത്കാലിക നിയമനം നടത്താനും കെഎസ്ഇബി തീരുമാനിച്ചിരുന്നു.
 

Content Highlights: Over 10,000 Kerala government employees are retiring on May 31st, impacting various sectors