ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: മാധ്യമപ്രസ്താവന നടത്തിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയുടെ പേരിൽ ജയിൽ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥന്‍ മാധ്യമങ്ങൾക്ക് വാര്‍ത്ത നല്‍കിയതുവഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞു.

ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു, ജയില്‍ ചാടിയാല്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി അദ്ദേഹത്തെ കെട്ടിയിട്ട് വീട്ടുകാരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, കോയമ്പത്തൂരിലെ ചില ശ്മശാനങ്ങളില്‍ മോഷണസ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന ആള്‍ക്കാരാണ് ഗോവിന്ദച്ചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതായി തടവുകാര്‍ പറഞ്ഞിട്ടുണ്ടെന്നും അക്കാര്യം ജയിലില്‍ അറിയിച്ചു, ജയിലില്‍ വരുന്നതിന് മുന്‍പ്  ​ഗോവിന്ദച്ചാമി പല സ്ത്രീകളേയും ഉപദ്രവിച്ചു, ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ ആരാച്ചാര്‍ ഇല്ലാത്തപക്ഷം ആരാച്ചാര്‍ ആകാനും തയ്യാറാണ് തുടങ്ങിയ കാര്യങ്ങളാണ് അബ്ദുൾ സത്താർ പറഞ്ഞത്. ഇതിന്റെ പേരിലാണ് ഇപ്പോൾ നടപടി.

Content Highlights: A Kerala jail officer has been suspended for remarks made to the media