ബാധിക്കുക 608 കെട്ടിടങ്ങളെ മാത്രം; അതിവേഗ റെയിൽ ഡിഎംആർസിയെ ഏൽപിക്കണം-ഇ.ശ്രീധരൻ

#കെ.പി. പ്രവിത
ഇ. ശ്രീധരന്‍(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്)
ഇ. ശ്രീധരന്‍(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്)

കൊച്ചി: കേരള അതിവേഗ റെയിൽ പദ്ധതിയുമായി (കേരള ഹൈസ്പീഡ് റെയിൽവേ ലൈൻ) ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അനുമതി ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇ. ശ്രീധരൻ. മുഖ്യമന്ത്രിയെ നേരിൽക്കണ്ടപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. പദ്ധതി സംസ്ഥാന സർക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ല. അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ഉൾപ്പെടെ നിർദേശിക്കുന്ന ഇടക്കാല റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു.

കേരളത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണിത്. വൈകുന്തോറും പദ്ധതിച്ചെലവ് വർധിക്കും. തിരുവനന്തപുരത്തിനും കോഴിക്കോടിനുമായി നിർദേശിക്കപ്പെട്ട ലൈറ്റ് മെട്രോ പദ്ധതിയുടെ അവസ്ഥ അതിവേഗ റെയിൽ പദ്ധതിക്കുണ്ടാകരുത്. മന്ത്രിസഭയിൽ ചർച്ചചെയ്ത് വൈകാതെ അനുമതി നൽകാമെന്നാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. അനുമതി ലഭിച്ചാൽ ഈ വർഷംതന്നെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാധിക്കുക 608 കെട്ടിടങ്ങളെ

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആകെ 608 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുക. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്. ഭൂമി ഏറ്റെടുത്ത് നിർമാണം പൂർത്തിയായശേഷം ഈ ഭൂമി പഴയ ഉടമകൾക്ക് കൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ചെറിയ തുകയ്ക്ക് പാട്ടത്തിന് നൽകാം. കൃഷിയും ചെറിയ രീതിയിലുള്ള നിർമാണങ്ങളുമെല്ലാം ഇതിൽ സാധ്യമാകും. എന്നാൽ വലിയ നിർമാണങ്ങൾ പറ്റില്ല. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ആദ്യഘട്ടത്തിൽ നിർമാണം. പിന്നീടിത് രണ്ടാംഘട്ടമായി കാസർകോട്ടേയ്ക്ക് നീട്ടാനാകും.

ഇത് കേരളത്തിന് ചേരുന്ന വേഗം

മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിൽ വേഗത്തിലുള്ള ട്രെയിൻ സർവീസ് കേരളത്തിലെ സാഹചര്യങ്ങൾക്ക് ഗുണകരമല്ല. കേരളത്തിൽ ജനവാസമേഖലകൾ കൂടുതലാണ്. അതിനാൽ സ്റ്റേഷനുകൾ അടുത്തടുത്ത് വേണം. 800 രൂപയാണ് ടിക്കറ്റ് നിരക്ക് ഉദ്ദേശിക്കുന്നത്. ഓരോ അഞ്ചുമിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകും. ഒരു ദിവസം 2.28 ലക്ഷം ആളുകൾക്ക് യാത്രചെയ്യാം. ഒരു ട്രെയിനിൽ 800 യാത്രക്കാരെ ഉൾക്കൊള്ളും. 12 കോച്ചുകളാണ് ഉള്ളത്.

ഡി.എം.ആർ.സി. വേണം

കൊച്ചി മെട്രോയിൽ ചെയ്തതുപോലെ അതിവേഗ റെയിലിന്റെ നിർമാണം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡി.എം.ആർ.സി.) ഏൽപ്പിക്കണം. നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇതാവശ്യമാണ്. മറ്റേതെങ്കിലും ഏജൻസിയാണെങ്കിൽ നിർമാണം തുടങ്ങുന്നതിലുൾപ്പെടെ കാലതാമസം വരും.

റിപ്പോർട്ടിലെ മാറ്റം കാലോചിതം

ആദ്യം തയ്യാറാക്കിയതിൽനിന്ന് കുറച്ച് വ്യത്യാസങ്ങളോടെയുള്ള റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. പദ്ധതിത്തുകയിലും പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളിലും വ്യത്യാസമുണ്ട്. സാങ്കേതികവിദ്യയിൽ വലിയ വ്യത്യാസമില്ല. സൗരോർജത്തിലായിരിക്കും ട്രെയിനുകൾ പ്രവർത്തിക്കുക. രാജ്യത്ത് ആദ്യമാണ് ഇത്തരത്തിലൊന്ന്.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയെത്തുന്നതിന് 3.30 മണിക്കൂർ വേണം. 60,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ആദ്യമിത് 55,000 കോടിയായിരുന്നു. സൗരോർജത്തിലേക്ക് മാറുന്നതിന്റെ ചെലവുകൾ കൂടി കണക്കാക്കുമ്പോഴാണ് പദ്ധതിച്ചെലവിലെ മാറ്റം. സൗരോർജ സംവിധാനം ഒരുക്കുന്നതിന് 4000 കോടിയിലേറെ രൂപ ചെലവുവരും.

പദ്ധതിത്തുകയിൽ 36,000 കോടി കേന്ദ്ര-സംസ്ഥാന വിഹിതമായി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ചില ക്രമീകരണങ്ങൾ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. ശേഷിക്കുന്ന 24,000 കോടി രൂപ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കാനാണ് ലക്ഷ്യം. ഇതിനായി ഓഹരികൾ നൽകിയുള്ള ക്രൗഡ് ഫണ്ടിങ് രീതിയാണ് നിർദേശിച്ചിരിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.

Content Highlights: E. Sreedharan proposes DMRC to lead construction for efficiency., Project to be solar-powered, a first in India., Estimated cost of 60,000 crore with a crowd-funding model., Travel time from Thiruvananthapuram to Kannur set at 3.30 hours., Project aims to begin construction in 2026 upon state approval.