ആശുപത്രികൾക്ക് ഹൈക്കോടതിയുടെ ചികിത്സ; ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണം

കൊച്ചി: മുൻകൂറായി പണം അടയ്ക്കാത്തതിന്റെപേരിൽ ജീവൻരക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. അടിയന്തരഘട്ടങ്ങളിൽ ഓരോ ആശുപത്രിയും സൗകര്യത്തിനനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഇവ ആശുപത്രികളുടെ ഉത്തരവാദിത്വമാക്കുന്ന കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്‌ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമവും ചട്ടവും ചോദ്യംചെയ്ത് നൽകിയ ഹർജികളിലാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ മാർഗനിർദേശം.
കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
2018-ൽ സംസ്ഥാനസർക്കാർ പാസാക്കിയ നിയമം നേരത്തേ സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഓരോ രോഗത്തിന്റെയും ചികിത്സാനിരക്കടക്കം പ്രസിദ്ധീകരിക്കമെന്നതടക്കമുള്ള നിയമത്തിലെ വ്യവസ്ഥകൾ ചോദ്യംചെയ്തായിരുന്നു അപ്പീൽ.
എന്നാൽ, ഈ നിയമം ഭരണഘടനാപരമാണെന്നും ഇടപെടാൻ കാരണമില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ ആശുപത്രികൾക്കുൾപ്പെടെ നിയമം ബാധകമാണ്.
നിലവിൽവിന്നിട്ട് എട്ടുവർഷമായിട്ടും നിയമം നടപ്പാക്കാൻ നടപടിയെടുക്കാത്ത ഹർജിക്കാർക്ക് പിഴ ചുമത്തേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു. എന്നാൽ, ഇളവുനൽകി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിറക്കിയത് കണക്കിലെടുത്ത് ഇത് ഒഴിവാക്കുകയാണെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കാനുള്ള ആവശ്യമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിക്കണം. ഉത്തരവിലെ നിർദേശങ്ങൾ സർക്കാർ പത്ര-ദൃശ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചു.
ചികിത്സാനിരക്ക്
റിസപ്ഷൻ/അഡ്മിഷൻ ഏരിയ, വെബ് സൈറ്റ് എന്നിവിടങ്ങളിൽ ചികിത്സാനിരക്ക് പ്രസിദ്ധീകരിക്കണം
സേവനങ്ങൾ എന്തൊക്കെ, ഓരോ രോഗത്തിനും അടിസ്ഥാന ചികിത്സയ്ക്കായി ചെലവാകുന്ന തുകയെത്ര, ആശുപത്രിയിലെ സൗകര്യങ്ങൾ എന്തെല്ലാം അടക്കമുള്ള വിവരങ്ങളും നൽകണം
ഡിസ്ചാർജ് സമയത്ത് ചികിത്സ സംബന്ധമായ എല്ലാരേഖകളും കൈമാറണം.
ചികിത്സാരേഖകളടക്കം ലഭിക്കാനുള്ള രോഗികളുടെ അവകാശങ്ങൾ, പരാതി ഉന്നയിക്കേണ്ട ഓഫീസറുടെ ഫോൺ നമ്പർ, ഡിഎംഒ അടക്കമുള്ളവരെ ബന്ധപ്പെടാനുള്ള നമ്പർ എന്നിവ നൽകണം.
ചികിത്സാനിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം.
നിയമം പാലിച്ചില്ലെങ്കിൽ നടപടി
രജിസ്‌ട്രേഷൻ റദ്ദാക്കും. പിഴ ചുമത്തും. സിവിലായും ക്രിമിനലായും നടപടിയെടുക്കാം.
Content Highlights: Kerala High Court rules hospitals must provide emergency treatment regardless of upfront payment. R