മൊഴി ഓർമയില്ലെന്ന് 3 പേർ, കേസിന് താത്പര്യമില്ലെന്ന് 5 പേർ; ഹേമകമ്മിറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമനിര്‍മാണ ശുപാര്‍ശകളില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 കേസുകളെടുത്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. 18 കേസുകളില്‍ മൊഴി നല്‍കിയവര്‍ സാവകാശം ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അഞ്ചുപേര്‍ അറിയിച്ചു. മറ്റ് മൂന്നുപേര്‍ തങ്ങള്‍ അങ്ങനെയൊരു മൊഴി ഹേമ കമ്മിറ്റിക്ക് നല്‍കിയതായി ഓര്‍ക്കുന്നില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്യു.സി.സി.) നിയമനിര്‍മാണത്തിനുള്ള കരട് നിര്‍ദേശം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് കോടതി നിരീക്ഷിച്ചു.
നവംബര്‍ 21-ന് വീണ്ടും വാദം കേള്‍ക്കും. ഡിസംബര്‍ 31-നകം നടപടികള്‍ പൂര്‍ത്തായാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കോടതി പ്രകടിപ്പിച്ചു.
Content Highlights: So Far 26 FIRs Registered Based On Justice Hema Committee Report: State Tells Kerala High Court