പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു;അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത, കോഴിക്കോട് മിന്നൽ ചുഴലി

മടവൂര്‍ മേഖലയിലുണ്ടായ മിന്നില്‍ ചുഴലിയില്‍ മരം വീട് തകര്‍ന്ന വീട്
മടവൂര്‍ മേഖലയിലുണ്ടായ മിന്നില്‍ ചുഴലിയില്‍ മരം വീട് തകര്‍ന്ന വീട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

'തെക്കന്‍ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 24  മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു  മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി  തുടരുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും  (ജൂണ്‍ 16 &17) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക്  സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ രണ്ടു ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60  കിലോമീറ്റര്‍  വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും  സാധ്യത' കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മടവൂര്‍, പൈമ്പാലശ്ശേരി, മുട്ടാന്‍ചേരി തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചതിരിഞ്ഞ് മിന്നല്‍ ചുഴലിയുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകിവീണു. 12 ഓളം വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണു. പോസ്റ്റുകള്‍ വീണതിനെത്തുടര്‍ന്ന് പലയിടത്തും വൈദ്യുതി ഇല്ല.

തിരുവനന്തപുരം വഞ്ചിയൂർ പാറ്റൂർ റോഡിൽ ശക്തമായ കാറ്റിൽ കടപുഴകിയ മരം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

ശക്തമായ കാറ്റില്‍ കോഴിക്കോട്  പലയിടത്തും നാശനഷ്ടമുണ്ടായിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഗ്ലാസ് ഡോര്‍ കാറ്റില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലും മരം വീണ് വീട് തകര്‍ന്നു. കോഴിക്കോട് കടലോരമേഖലയിലെല്ലാം കനത്ത കാറ്റുണ്ട്. കോഴിക്കോട് ബീച്ചില്‍നിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു. തട്ടുകടകള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടു. സാധാരണനിലയില്‍നിന്നും 15 മീറ്ററോളം കടലേറ്റമുണ്ടായി. 

ശക്തമായ കാറ്റിൽ കോഴിക്കോട് കോർപ്പറേഷനിലെ ഫ്രണ്ട് ഓഫീസിൻ്റെ ഗ്ലാസ് ഡോർ തകർന്നപ്പോൾ. വൻ ശബ്ദത്തിൽ ഗ്ലാസ് തകർന്നുവീണതോടെ പരിഭ്രാന്തരായ ആളുകൾ സുരക്ഷിതഭാഗത്തേക്ക് ഓടിമാറി. ആർക്കും പരിക്കില്ല | ഫോട്ടോ: മാതൃഭൂമി

കനത്ത മഴയില്‍ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു. ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ചെര്‍ക്കള ബേവിഞ്ചക്ക് സമീപം  ദേശീയ പാതയില്‍ മണ്ണിടിഞ്ഞു. ഇതേത്തുടര്‍ന്ന്  ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചന്ദ്രഗിരി പാലം സംസ്ഥാന പാത വഴി വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

ദേശീയ പാതയില്‍ കാസര്‍കോട് ചെര്‍ക്കളക്കും ബേവിഞ്ചക്കും ഇടയില്‍ മണ്ണിടിഞ്ഞപ്പോള്‍ |ഫോട്ടോ:രാമനാഥ് പൈ

ഇടുക്കി കൊന്നത്തടിയില്‍ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ മരംവീട് മേല്‍ക്കൂര തകര്‍ന്നു. കോട്ടയം വൈക്കത്ത് ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഉദയാപുരത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മലയോര മേഖലയില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.

Content Highlights: Heavy rain and strong winds lash Kerala. Red alert issued for several districts