ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് വർഗവഞ്ചന- ചെന്നിത്തല

#ന്യൂസ് ഡെസ്ക്
രമേശ് ചെന്നിത്തല | Photo: Mathrubhumi
രമേശ് ചെന്നിത്തല | Photo: Mathrubhumi

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്തയും കുടിശ്ശികയും സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള ഹർജിയിൽ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയത് സർക്കാരിന്റെ ഇരട്ടാത്താപ്പാണെന്ന് കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോൾ ജാള്യത മറച്ചുവയ്ക്കാനാണു പത്ര സമ്മേളനം നടത്തി ധനമന്ത്രി തകിടം മറിഞ്ഞതെന്നും ധനമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പരിഹസിച്ചു.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിൽ ആർക്കും ആശങ്ക വേണ്ടെന്നുമാണ് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്. എങ്കിൽപ്പിന്നെ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയിൽ എന്തിനാണ് സത്യവാങ്മൂലം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ നിലപാടിൽ ജീവനക്കാർ ആശങ്കാകുലരാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

തൊഴിലാളികളുടെ അവകാശ സംരക്ഷകരെന്ന പേരിൽ അധികാരത്തിലേറിയവർ ഡിഎ പോലും ജീവനക്കാരുടെ അവകാശമല്ലെന്ന് ഇപ്പോൾ പറയുന്നത് വർഗ വഞ്ചനയാണ്. സർക്കാർ അറിയാതെയാണ് ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ നൽകിയതെന്ന ഒരു വിഭാഗം ഭരണാനുകൂല ജീവനക്കാരുടെ വാദം അപഹാസ്യമാണെന്നും ചെന്നിത്തല പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Content Highlights: Ramesh Chennithala criticizes Kerala govt`s stance on Dearness Allowance (DA) as `class betrayal`. Govt claims DA isn`t an employee right in court, sparking employee concerns.