ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാടില്‍ അയഞ്ഞ് സര്‍ക്കാര്‍

വിഷുപ്പുലരിയിൽ ശബരിമല സന്നിധാനത്ത് എത്തിയ വിശ്വാസികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വിഷുപ്പുലരിയിൽ ശബരിമല സന്നിധാനത്ത് എത്തിയ വിശ്വാസികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

തിരുവനന്തപുരം: ശബരിമല സ്‌പോട്ട് ബുക്കിങ്ങ് വിഷയത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി നിയമഭയില്‍ വ്യക്തമാക്കി. തീര്‍ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ നടപടി സ്വീകരിച്ചു. ഭക്തരുടെ സുഗമമായ ദര്‍ശനവും സുരക്ഷയും ഉറപ്പാക്കാന്‍ സ്‌പോട്ട് ബുക്കിങ് അനുവദിക്കും. വിര്‍ച്വല്‍ ക്യൂ ശക്തിപ്പെടുത്തും. ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിവില്ലാതെ എത്തുന്ന ഭക്തര്‍ക്ക് വേണ്ടി ദര്‍ശന സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഭക്തരുടെയും സംഘടനകളുടെയും ഭാഗത്തുനിന്നുയര്‍ന്നത്. സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയതിനെതിരേ സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയും രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ വീണ്ടും നടന്ന അവലോകന യോഗത്തിലാണ് സ്‌പോട്ട് ബുക്കിങ് തുടരണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീരുമാനിച്ചത്. 

സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പത്തനംതിട്ട കളക്ടറേറ്റിന് മുന്നില്‍ ശബരിമല അയ്യപ്പസേവാ സമാജമുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 

Content Highlights: Kerala government has reversed its decision on mandatory online booking for Sabarimala darshan