പ്രഖ്യാപിച്ച 5 ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കും; കേരളത്തെ തുറമുഖ നഗരമാക്കുന്നത് സ്വപ്നം-മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കുമെന്നും കേരളത്തിനെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സ്വപ്‌നമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭയിൽ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്‌നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വലിയൊരു പദ്ധതിക്ക് സർക്കാർ രൂപം കൊടുക്കും. കേരളത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കുമെന്നും അദ്ദേഹം പറഞ്ഞു.
10000 ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് സർക്കാർ സഹായം നൽകും. ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിക്കും. കേരളത്തിലെ സഹകരണ മേഖല തകർച്ചയിലാണ്. സഹകരണ പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി ആധുനികവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ലഹരിശൃംഖലയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നയരാഹിത്യത്തെക്കുറിച്ച് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ അവരുടെ നയമല്ല ഞതങ്ങൾ നടപ്പിലാക്കുന്നതെന്നും പുതിയ സർക്കാരിന്റെ നയമാണെന്നുമായിരുന്നു മറുപടി.
Content Highlights: Implementation of 5 Indira Guarantees, Integration of international ports and 17 mini-ports, Development of South Asia's largest aviation hub, Support for 10,000 MSMEs, Modernization of higher education and revival of the cooperative sector