പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞതവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മുന്‍വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്‌സ്‌ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ രണ്ട് ശതമാനം മുതല്‍ എട്ട് ശതമാനം വരെ ലാഭവര്‍ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.

മറ്റു തീരുമാനങ്ങള്‍

പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഇതരപെന്‍ഷന്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു സെക്ഷന്‍ ഓഫീസര്‍, രണ്ട് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ സൃഷ്ടിക്കും.

സ്റ്റേറ്റ് സെന്റട്രല്‍ ലൈബ്രറിയില്‍ അഡ്മിനിസ്ട്രിറ്റേറ്റീവ് ഓഫീസര്‍ നിയമനത്തിന് പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ഒരു തസ്തിക സൃഷ്ടിക്കും.

കേരള ഡെന്റല്‍ കൗണ്‍സിലില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ അസിസ്സ്റ്റന്റ്, യു.ഡി ക്ലര്‍ക്ക് എന്നിവയുടെ ഓരോ തസ്തികകളും എല്‍ഡി ക്ലര്‍ക്കിന്റെ രണ്ട് തസ്തികകളും സൃഷ്ടിക്കും. അതിക തസ്തികയുമായി ബന്ധപ്പെട്ട ചെലവുകള്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തണം. 

സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനും നൈറ്റ് വാച്ചര്‍/സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലും പുറം കരാര്‍ നല്‍കുന്നതിനും ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് അനുമതി നല്‍കി.

കാപ്പ അഡൈ്വസറി ബോര്‍ഡിന്റെയും എന്‍എസ്എ, കോഫെപോസ, പി.ഐ.ടി - എന്‍.ഡി.പി.എസ് എന്നീ ആക്ടുകള്‍ പ്രകാരമുള്ള അഡൈ്വസറി ബോര്‍ഡുകളുടെയും ചെയര്‍മാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ നിയമിക്കും. 

കേരള  ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ അനുബന്ധ ഗവേഷണ സ്ഥാപനമായ ശ്രീനിവാസ രാമനുജ ഇന്‍സ്റ്റിട്ട്യൂറ്റ് ഫോര്‍ ബേസിക് സയന്‍സസിലെ ഓഫീസ് അറ്റന്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്ക് പത്താം ശബള പരിഷ്‌കരണം അനുവദിച്ചു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും.

ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് 71,38,04,405 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള ബോര്‍ഡ് യോഗ തീരുമാനത്തിന് അംഗീകാരം നല്‍കിയ നടപടി സാധൂകരിച്ചു.

കടന്നല്‍ ആക്രമണത്തില്‍ ഭാര്യ മരണമടഞ്ഞ സംഭവത്തില്‍ ഇടുക്കി സൂര്യനെല്ലി സ്വദേശി ബാലകൃഷ്ണന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.

2024 ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3,24,68,500 രൂപയാണ് വിതരണം ചെയ്തത്. 1828 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍. 

ജില്ലതിരിച്ചുള്ള വിവരങ്ങള്‍

തിരുവനന്തപുരം  250 പേര്‍ക്ക്  45,85,000 രൂപ 
കൊല്ലം  455 പേര്‍ക്ക്  56,64,000 രൂപ
പത്തനംതിട്ട  84 പേര്‍ക്ക് 11,60,000 രൂപ
ആലപ്പുഴ 61 പേര്‍ക്ക് 94,5500 രൂപ
കോട്ടയം 8 പേര്‍ക്ക് 11,6000 രൂപ
ഇടുക്കി  12 പേര്‍ക്ക് 73,9000 രൂപ
എറണാകുളം  12 പേര്‍ക്ക് 73,9000 രൂപ
തൃശ്ശൂര്‍ 302 പേര്‍ക്ക് 31,92,500 രൂപ
പാലക്കാട് 204 പേര്‍ക്ക് 59,02000 രൂപ
മലപ്പുറം 112 പേര്‍ക്ക് 67,08000 രൂപ
കോഴിക്കോട്  132 പേര്‍ക്ക് 16,89,000  രൂപ
വയനാട് 2 പേര്‍ക്ക് 33,000 രൂപ
കണ്ണൂര്‍ 121 പേര്‍ക്ക് 20,41,000 രൂപ
കാസറഗോഡ് 73 പേര്‍ക്ക് 12,00000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
 

Content Highlights: kerala government announces bonus for psu employees