കപ്പലുകളെ തകർക്കുന്ന ബോംബുകൾ കണ്ടെത്തും, വഴിതെറ്റിക്കും; 'മാരീച്' നാവികസേനയ്ക്ക് കൈമാറി കെൽട്രോൺ

മാരീച് സംവിധാനത്തിന്റെ ചിത്രം
മാരീച് സംവിധാനത്തിന്റെ ചിത്രം

തിരുവനന്തപുരം: കപ്പലുകളിൽ ഉപയോ​ഗിക്കുന്ന അഡ്വാൻസ്ഡ് ടോർപ്പി‍ഡോ ഡിഫൻസ് സിസ്റ്റമായ മാരീച് അറെ സംവിധാനം നാവികസേനയ്ക്ക് കൈമാറി കെൽട്രോൺ. കപ്പലുകളെ തകര്‍ക്കുന്ന ബോംബുകള്‍ കണ്ടെത്താനും അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള സംവിധാനമാണിത്. 

ഈ മാസം ഏഴാംതീയതിയാണ് മൂന്ന് മാരീച് അറെ അരൂരിലെ കെല്‍ട്രോണ്‍ യൂണിറ്റില്‍നിന്ന് വിശാഖപട്ടണത്തേക്ക് കയറ്റി അയച്ചത്. പുതിയതായി കൈമാറിയ മൂന്ന് എണ്ണമുള്‍പ്പെടെ അഞ്ച് എണ്ണം ഇതിനോടകം കൈമാറിക്കഴിഞ്ഞു.  

നാവികസേനയുടെ ദക്ഷിണമേഖലാ ആസ്ഥാനത്തിന്റെ മേധാവിയായ വൈസ് അഡ്മിറൽ വി. ശ്രീനിവാസ് കെല്‍ട്രോണ്‍ കേന്ദ്രത്തില്‍ നേരിട്ടെത്തുകയും കെല്‍ട്രോണിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ ആറ് കപ്പലുകളിലായി സ്ഥാപിക്കാനിരിക്കുന്ന പതിനൊന്ന് മാരീച് ടോഡ് അറെ നിര്‍മിക്കാനുള്ള 48.4 കോടി രൂപയുടെ ഓര്‍ഡറും അരൂരിലുള്ള കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് നേടി. 

മൂന്നു വര്‍ഷ കാലയളവില്‍ പൂര്‍ത്തീകരിക്കേണ്ട ജോലിയാണിത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സിന് മാരീച് റഫറല്‍ സംവിധാനത്തിന്റെ അത്യാധുനിക സെന്‍സറുകള്‍ നിര്‍മിച്ച് നല്‍കിയിരിക്കുന്നത് കുറ്റിപ്പുറത്തുള്ള കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡാണ്.

കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്കുവേണ്ടിയുള്ള വിവിധ ഡിഫെന്‍സ് ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ കെല്‍ട്രോണ്‍  നിര്‍മിച്ചു നല്‍കുന്നുണ്ട്. നാവിക വിവര ശേഖരണം, സിഗ്‌നല്‍ വിശകലനം, അപഗ്രഥനം എന്നീ മേഖലകളില്‍ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളായ ഡി.ആര്‍.ഡി.ഒ (എന്‍.പി.ഒ.എല്‍) യുടെ സാങ്കേതിക പങ്കാളിയായി കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് പ്രവര്‍ത്തിച്ചുവരികയാണ്. 

ഇന്ത്യന്‍ നാവികസേന, എന്‍.പി.ഒ.എല്‍, സിഡാക്ക്, ഭെല്‍, അക്കാഡമിക് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് ഈ മേഖലയില്‍ മുന്‍പന്തിയിലെത്താനുള്ള ശ്രമമാണ് നിലവിൽ കെല്‍ട്രോണ്‍ നടത്തുന്നത്.

Content Highlights: Keltron handed over the Maareech system to the Navy