‘ഒരു നിമിഷം മതി, എന്തും സംഭവിക്കാൻ’; പാർട്ടി പ്രതീക്ഷവെച്ച നേതാവിന്റെ പതനം ആ പ്രസംഗത്തോടെതന്നെ

തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.വി. അനുരാജിനു മുൻപിൽ പിപി ദിവ്യയെ ഹാജരാക്കിയശേഷം പോലീസ് പുറത്തുകൊണ്ടുവരുന്നു | ഫോട്ടോ: ലതീഷ് പൂവ്വത്തുർ
തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.വി. അനുരാജിനു മുൻപിൽ പിപി ദിവ്യയെ ഹാജരാക്കിയശേഷം പോലീസ് പുറത്തുകൊണ്ടുവരുന്നു | ഫോട്ടോ: ലതീഷ് പൂവ്വത്തുർ

കണ്ണൂർ: ‘‘ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ’’ -എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്ന പി.പി. ദിവ്യയുടെ പ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെയാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നനിലയിൽ ശോഭിക്കുകയും പാർട്ടി വലിയ പ്രതീക്ഷവെച്ചുപുലർത്തുകയും ചെയ്ത പി.പി. ദിവ്യ എന്ന നേതാവിന്റെ പതനവും ആ പ്രസംഗത്തോടെതന്നെ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി സി.പി.എം. പരിഗണിച്ചവരുടെ കൂട്ടത്തിൽ പി.പി. ദിവ്യയുമുണ്ടായിരുന്നു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. കോളേജിൽ പ്രീഡിഗ്രി പഠനത്തിനിടെയാണ് എസ്.എഫ്.ഐ. പ്രവർത്തകയായത്.

എസ്.എഫ്.ഐ.യുടെ കേന്ദ്രകമ്മിറ്റിയിലും ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടേറിയറ്റിലും അംഗമായിരുന്ന ദിവ്യ നിലവിൽ സി.പി.എം. കണ്ണൂർ ജില്ലാകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ ആസോസിയേഷൻ സംസ്ഥാന നിർവാഹകസമിതി അംഗവുമാണ്. കോളേജ് പഠനകാലത്ത് സംസ്ഥാന ഫുട്‌ബോൾ ടീം അംഗമായിരുന്നു.

കല്യാശ്ശേരി ഡിവിഷനിൽനിന്നാണ് പി.പി. ദിവ്യ 2020-ൽ ജില്ലാപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2005 മുതൽ 2010 വരെ ചെറുകുന്ന് ഡിവിഷനിൽനിന്ന് ജില്ലാപഞ്ചായത്ത് അംഗമായി. 2010-15 കാലത്ത് കല്യാശ്ശേരിയിൽനിന്ന് ജയിച്ചപ്പോൾ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

Content Highlights: Kannur ADM death PP Divya controversial speech