'ഒരുപണിയും ചെയ്യാത്ത മല്ലികാസാരാഭായ്ക്ക് ശമ്പളംനൽകുന്നത് തെറ്റ്'; വിമർശിച്ച് കലാമണ്ഡലം മുൻരജിസ്ട്രാർ

എൻ.ആർ.​ഗ്രാമപ്രകാശ്, മല്ലികാ സാരാഭായ്
എൻ.ആർ.​ഗ്രാമപ്രകാശ്, മല്ലികാ സാരാഭായ്

തിരുവനന്തപുരം: കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ എൻ.ആർ. ​ഗ്രാമപ്രകാശ് രം​ഗത്ത്. ഒരു പണിയും എടുക്കാത്ത ആൾക്ക് ശമ്പളം കൊടുക്കുന്നത് വളരെ മോശമായ കീഴ്‌വഴക്കമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഗവർണറെ മാറ്റി ചാൻസലറായി മല്ലികയെ നിയമിക്കുമ്പോൾ ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ രണ്ടുലക്ഷം രൂപ ശമ്പളം നൽകാനുള്ള സർക്കാർ നീക്കം തെറ്റാണ്. തീരുമാനം കലാമണ്ഡലത്തെ സാമ്പത്തികമായി തകർക്കും. ജീവനക്കാർക്കുപോലും ശമ്പളം നൽകാനുള്ള ശേഷി കലാമണ്ഡലത്തിന് ഇല്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക നൽകുന്നത് ശരിയല്ലെന്നും ഭരതനാട്യ കലാകാരി എന്നതിനപ്പുറം ഒരു അധിക യോഗ്യതയും മല്ലിക സാരാഭായിക്ക് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.

കലാമണ്ഡലം ​ഗോപി ആശാനെ വൈസ് ചാൻസലറായി നിയമിക്കണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യമെന്നും മല്ലികയേക്കാൾ യോ​ഗ്യതയുള്ളവരെ സർക്കാർ പരി​ഗണിച്ചില്ലെന്നും മുൻ രജിസ്ട്രാർ വിമർശിച്ചു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2022-ൽ ആണ് കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി വിഖ്യാത നർത്തകി മല്ലികാ സാരാഭായിയെ സംസ്ഥാന സർക്കാർ നിയമിച്ചത്. ഗവർണറെ ചാൻസലർസ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയായിരുന്നു മല്ലികയുടെ നിയമനം. പുതിയ ചാൻസലർമാരുടെ നിയമനം സാമ്പത്തികബാധ്യത വരുത്തില്ലെന്നായിരുന്നു സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. 

സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നുപറഞ്ഞ് ചാൻസലറായി നിയമിതയായ മല്ലികാ സാരാഭായ് മാസങ്ങൾക്കുമുൻപ് സർക്കാരിനോട് ശമ്പളം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ചാൻസലറായതിനാൽ വൈസ് ചാൻസലറെക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യവും അന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. യാത്രച്ചെലവും മറ്റുസൗകര്യങ്ങളുമാണ് കലാമണ്ഡലം മല്ലികയ്ക്ക് നൽകിയിരുന്നത്.

Content Highlights: Kalamandalam former registrar criticizes Mallika sarabhai