പേരുമാറ്റം കൊണ്ടുമാത്രം മാറ്റങ്ങൾ ഉണ്ടാകില്ല; ‘ഉന്നതി’ വേണ്ടാ, ‘ഊര്’ മതിയെന്ന് ആവശ്യം- മന്ത്രി തുളസി

#ന്യൂസ് ഡെസ്ക്
മന്ത്രി കെ.എ. തുളസി | Photo: Mathrubhumi
മന്ത്രി കെ.എ. തുളസി | Photo: Mathrubhumi

തൃശ്ശൂർ: പട്ടികജാതി-വർഗ സങ്കേതങ്ങളുടെ പേരുമാറ്റത്തിൽ വിമർശനവുമായി മന്ത്രി കെ.എ. തുളസി. പേരുമാറ്റം കൊണ്ടുമാത്രം കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. പേരുമാറ്റങ്ങൾക്കെതിരേ അതത് സമൂഹത്തിൽനിന്നുതന്നെ പരാതികൾ ലഭിച്ചിട്ടുണ്ട്. ആദിവാസികളടക്കം ‘ഊര്’ എന്ന പേര് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടെന്നും പേരുമാറ്റത്തിന് തിരക്കിട്ട് ശ്രമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

കൊല്ലം അച്ചൻകോവിലിൽ ഭാരക്കുറവുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകാഹാരമോ ഔദ്യോഗികസംവിധാനങ്ങളുടെ പിന്തുണയോ ലഭിക്കാതെ ആദിവാസി ദമ്പതിമാർ ദുരിതത്തിലായ സംഭവത്തിൽ എസ്.സി. പ്രൊമോട്ടറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്നും മന്ത്രി പറഞ്ഞു. വീടുകളിൽ നേരിട്ടെത്തേണ്ട പ്രൊമോട്ടർ ഒരു തവണപോലും അവിടെയെത്തിയില്ല. ഫീൽഡുവർക്ക് ചെയ്യുന്ന ആളുകൾ നിർബന്ധമായും ചെയ്യേണ്ട ജോലി നിർവഹിച്ചിരുന്നില്ല. ദമ്പതിമാരുമായി സംസാരിച്ച ശേഷമാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. വകുപ്പിനു കീഴിലുള്ള വീഴ്ചകളിലും പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ദാക്ഷായിണി വേലായുധന്റെ പേരിൽ പദ്ധതി

: പട്ടികജാതി വനിതാസംരംഭകർക്കായി പുതിയ സാമ്പത്തികസഹായപദ്ധതി സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി കെ.എ. തുളസി. സാമൂഹികപ്രവർത്തക ദാക്ഷായണി വേലായുധന്റെ പേരിലാണ് പദ്ധതി. ഇതുവഴി പട്ടികവിഭാഗ സ്വയംസഹായസംഘങ്ങൾക്ക് 10 ലക്ഷം രൂപവരെ സഹായധനം നൽകും. പാലക്കാട് ജില്ലയിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. മന്ത്രി കെ.എ. തുളസി കൂട്ടിച്ചേർത്തു.

Content Highlights: Minister K.A. Tulasi criticizes hasty renaming of SC/ST settlements., Tribal communities demand the restoration of the term 'Ooru'., Investigation ordered into SC promoter negligence in Kollam., Launch of the Dakshayani Velayudhan scheme for SC women entrepreneurs., Financial assistance of up to 10 lakhs for self-help groups.