റോഡ് അപകടങ്ങളിലെ മരണം ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടെപടൽ വേണം- കെ.സി.വേണുഗോപാല്‍

കെ.സി വേണുഗോപാല്‍| ഫോട്ടോ: സാബു സ്‌കറിയ
കെ.സി വേണുഗോപാല്‍| ഫോട്ടോ: സാബു സ്‌കറിയ

ആലപ്പുഴ: റോഡ് അപകടങ്ങളില്‍ മരണം സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് കെ.സി വേണുഗോപാല്‍ എം.പി. കളര്‍കോട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കേണ്ട പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി 

അപകടത്തില്‍ പെടുന്നവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിന് സഹായിക്കുന്ന ഗുഡ് സമരിറ്റന്‍ നിയമം ഉള്‍പ്പെടെയുള്ള എല്ലാ റോഡ് സുരക്ഷാ നിയമങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതോടൊപ്പം ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും തെറ്റായ രൂപകല്പനകള്‍ പുനഃപരിശോധിക്കണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. ലോ കമ്മീഷന്റെ കണക്ക് പ്രകാരം അപകടത്തില്‍ പരിക്കേറ്റവരില്‍ മരണപ്പെടുന്ന 50 ശതമാനം ആത്യാവശ്യഘട്ടത്തില്‍ വൈദ്യസഹായം ലഭിക്കാതെ പോകുന്നത് കൊണ്ടാണ്. കൂടാതെ അശാസ്ത്രീയമായ റോഡുകളുടെ രൂപകല്പനയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിയമങ്ങള്‍ കര്‍ശനമായി അനുസരിക്കാന്‍ പൊതുജനങ്ങളും തയ്യാറാകണമെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Content Highlights: K.C.Venugopal MP raised Alappuzha Kalarkot accident in Parliament