ഇടുക്കിയിൽ റിസോർട്ടിന് സംരക്ഷണഭിത്തി കെട്ടുന്നതിനിടെ അപകടം, രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കി: ചിത്തിരപുരത്ത് റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. നിർമ്മാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടത്. നിർമ്മാണപ്രവൃത്തികൾക്കിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ആനച്ചാൽ ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺ വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
മതിലിടിഞ്ഞ് ഒരു മണിക്കൂറോളം ഇവർ മണ്ണിനടിയിൽ പെട്ടതായാണ് വിവരം. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
പ്രദേശത്ത് നടന്നത് അനധികൃത നിർമ്മാണമാണപ്രവർത്തനമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ജനുവരിയിൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. അത് ലംഘിച്ചു കൊണ്ട് നടന്ന നിർമ്മാണ പ്രവർത്തനമാണ് രണ്ടുപേരുടെ ദാരുണാന്ത്യത്തിൽ കലാശിച്ചത്.
Content Highlights: Two Workers Killed in Resort Wall Collapse in Idukki, India